ഇത് ഉത്തര്‍പ്രദേശിലെ പുതിയ ആചാരം; അടുത്ത വർഷം എന്‍എസ്എസും എസ്എന്‍ഡിപിയും ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തില്‍ ഇവിടെയും ആചാരം ആവര്‍ത്തിക്കുമായിരിക്കും: ഹിന്ദു മഹാസഭയ്ക്ക് എതിരെ കെ ആർ മീര
മഹാത്മ ഗാന്ധിയുടെ ചരമദിനത്തിൽ അദ്ദേഹത്തെ പ്രതീകാത്മകമായി വെടിവെച്ചു കൊലപ്പെടുത്തുന്നത് ചിത്രീകരിച്ച സംഘ പരിവാർ സംഘടനയായ ഹിന്ദുമഹാസഭയ്ക്കെതിരെ സാഹിത്യകാരി കെ ആർ മീര. ഉത്തർപ്രദേശിലെ പുതിയ ആചാരമാണെന്നു പറഞ്ഞാണ് കെ ആർ മീര ഹിന്ദുമഹാസഭയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
അടുത്ത ജനുവരി മുപ്പതിന് എന്‍.എസ്.എസ്. പ്രസിഡന്‍റ് ജി. സുകുമാരന്‍നായരും എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പി.എസ്. ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തില്‍ ഇവിടെയും ഈ ആചാരം ആവര്‍ത്തിക്കുമായിരിക്കും. മഹാത്മാവിനെ വെടിവച്ച് ആനന്ദിച്ച പൂജാ ശകുന്‍ പാണ്ഡെയെപ്പോലെ, കെ. പി. ശശികലയുടെയും ശോഭാ സുരേന്ദ്രന്‍റെയും നേതൃത്വത്തില്‍ നമ്മുടെ കുലസ്ത്രീകളും നാമജപവുമായി നിരത്തിലിറങ്ങി ഈ ആചാരം സംരക്ഷിക്കുമായിരിക്കും- മീര പറയുന്നു.
ടി പി സെന്‍കുമാര്‍ സ്വാഗതപ്രസംഗം നടത്തുമായിരിക്കും. മാതാ അമൃതാനന്ദമയിയും ചിദാനന്ദപുരിയും പ്രഭാഷണങ്ങളാല്‍ അനുഗ്രഹം ചൊരിയുമായിരിക്കും.
ഇന്ന് ഇത് ചര്‍ച്ചയ്ക്ക് എടുക്കുകയോ ചോദ്യശരങ്ങള്‍ എയ്യുകയോ ചെയ്യാത്ത മലയാളത്തിലെ ന്യൂസ് ചാനലുകള്‍ അന്ന് ഇതു തല്‍സമയം സംപ്രേഷണം ചെയ്യുകയും പത്രങ്ങള്‍ ഒന്നാം പേജില്‍ ആഘോഷിക്കുകയും ചെയ്യുമായിരിക്കുമെന്നും അവർ പറയുന്നു.
രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ‘ഞങ്ങള്‍ വിശ്വാസികളോടൊപ്പം’ എന്ന് ആണയിടുമായിരിക്കുമെന്നും ത്യാഗമില്ലാത്ത മതം പാപമാണെന്നു പറഞ്ഞ വൃദ്ധനെ ‘ആണുങ്ങള്‍ക്കു’ യോജിക്കും വിധം കൈകാര്യം ചെയ്തതില്‍ കെ. സുധാകരന്‍ വിശ്വാസികളെ അഭിനന്ദിക്കുമായിരിക്കുമെന്നും അവർ പോസ്റ്റിൽ പ്രതിപാദിക്കുന്നുണ്ട്.