മോദിയുമായി കൂടിക്കാഴ്ച: താൻ മത വിദ്വേഷത്തിന് ഇരയായിട്ടുണ്ടെന്നു യുഎസ് കോൺഗ്രസ് അംഗം

single-img
29 January 2019

ഹിന്ദുത്വ ദേശീയവാദിയായതിനാലും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിൻ്റെ പേരിലും താൻ മതവിദ്വേഷത്തിന് ഇരയായിട്ടുണ്ടെന്ന് ഇന്ത്യൻ വംശജയും യുഎസ്. കോൺഗ്രസ് അംഗവുമായ തുൾസി ഗബ്ബാർഡ്. ഹിന്ദുവായതിന്റെ പേരിൽ ചില മാധ്യമങ്ങൾ തന്നെ മനഃപൂർവം ലക്ഷ്യമിടുന്നുണ്ടെന്നും തുൾസി  വ്യക്തമാക്കി.

തന്നെ പിന്തുണയ്ക്കുന്ന ഹിന്ദു പേരുകളുള്ള ആളുകളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നുവെന്നും തുൾസി ആരോപിച്ചു. യുഎസിലെ മതാധിഷ്ഠിത പത്രത്തിലെഴുതിയ ലേഖനത്തിലാണ് തുൾസി ഇതേക്കുറിച്ച്  ചൂണ്ടിക്കാട്ടിയത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി താൻ നടത്തിയ കൂടിക്കാഴ്ചയാണ് ഇതിനുള്ള തെളിവായി അവർ ഉയർത്തിക്കാട്ടുന്നതെന്ന് തുൾസി പറഞ്ഞു.

യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്, മുൻ പ്രസിഡന്റ് ബരാക് ഒബാമ, ഹില്ലരി ക്ലിന്റൺ തുടങ്ങിയവരൊക്കെയും  മോദിയുമായി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ടെന്ന് തുൾസി ചൂണ്ടിക്കാട്ടുന്നു. എന്നാൽ അത്തരത്തിലൊരു ആരോപണം അവർക്കെതിരെ ഉണ്ടായിട്ടില്ലെന്നും തുൾസി പറയുന്നു.

അമേരിക്കൻ ഹിന്ദുക്കൾക്കെതിരേ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കപ്പെടുന്നതെന്നും അവർ കൂട്ടിച്ചേർത്തു. യുഎസ് കോൺഗ്രസിലെ ആദ്യ ഹിന്ദുഅംഗമായ തുൾസി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായി   മത്സരിക്കുമെന്നുള്ള സൂചനകൾ പുറത്തുവന്നു കഴിഞ്ഞു.