ലോകസഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി യോഗിആദിത്യനാഥിന്റെ തട്ടകമായ ഖൊരക്പൂരില്‍ നിന്ന് മത്സരിക്കണമെന്ന് ആവശ്യം
വരാൻ പോകുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗോരഖ്പുർ ലോകസഭാ മണ്ഡലത്തിൽ നിന്നും മത്സരിക്കണമെന്ന കോൺഗ്രസിനുള്ളിൽ നിന്ന് ആവശ്യം. ഗോരഖ്പുർ കോൺഗ്രസ് യൂണിറ്റാണ് ഈ ആവശ്യവുമായി മുന്നോട്ടുവന്നിട്ടുള്ളത്. ഈ ആവശ്യം ഉന്നയിച്ചു ഗോരഖ്പുറിൽ വ്യാപകമായി പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
യോഗി ആദിത്യനാഥിനെ അഞ്ചുതവണ ലോകസഭയിലേക്ക് എത്തിച്ച മണ്ഡലമാണ് ഗോരഖ്പുർ. എന്നാൽ കഴിഞ്ഞതവണ മുഖ്യമന്ത്രിയായതിനു ശേഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തിൽ എസ് പി – ബി എസ് പി സഖ്യം ഈ മണ്ഡലത്തിൽ വിജയിച്ചിരുന്നു. മൂന്നു ലക്ഷത്തിലധികം വോട്ടുകൾക്ക് യോഗി ആദിത്യനാഥ് വിജയിച്ചുകൊണ്ടിരുന്ന മണ്ഡലത്തിൽ ഇരുപതിനായിരത്തിലധികം വോട്ടുകൾക്കാണ് അന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ഉപേന്ദ്ര ദത്ത് ശുക്ല പരാജയപ്പെട്ടത്.
കഴിഞ്ഞ ദിവസമാണ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുടെയും മകളായ പ്രിയങ്കയെ ഉത്തര്‍പ്രദേശ് ഈസ്റ്റിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി രാഹുല്‍ ഗാന്ധി നിയമിച്ചത്.