നമ്പി നാരായണൻ്റെ കാര്യത്തിൽ അഭിപ്രായം പറയാൻ സെൻകുമാർ ആരാണ്: പി എസ് ശ്രീധരൻപിള്ള
മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കിയതിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ബിജെപി മറുപടി പറയേണ്ട കാര്യമില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള. നമ്പി നാരായണന് പുരസ്‌കാരം നല്‍കിയത് രാഷ്ട്രപതിയാണ്. സെൻകുമാർ ഈ വിഷയത്തിൽ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും ഈ വിഷയത്തില്‍ സെന്‍കുമാര്‍ അഭിപ്രായം പറയേണ്ട ആളാണോ എന്നും ശ്രീധരന്‍പിള്ള ചോദിച്ചു.
എന്ത് സംഭാവനയാണ് പത്മഭൂഷണ്‍ പുരസ്‌കാരം ലഭിക്കാന്‍ നമ്പി നാരായണന്‍ നല്‍കിയതെന്നായിരുന്നു ടിപി സെന്‍കുമാറിൻ്റെ ആരോപണം. പുരസ്‌കാരം നല്‍കിയവര്‍ തന്നെ ഇതിന് മറുപടി പറയണം. ആദരിക്കപ്പെടേണ്ട ഒരു സംഭാവനയും നമ്പി നാരായണന്‍ രാജ്യത്തിന് നല്‍കിയിട്ടില്ലെന്നും സെൻകുമാർ പറഞ്ഞിരുന്നു.
ശരാശരിയിൽ താഴെയുള്ള ശാസ്ത്രജ്ഞനാണ് നമ്പി നാരായണൻ. അദ്ദേഹത്തെ പത്മ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും സെന്‍കുമാര്‍ പറഞ്ഞു. ഇങ്ങനെ പോയാല്‍ അടുത്ത വര്‍ഷം ഗോവിന്ദച്ചാമിക്കും അമീറുള്‍ ഇസ്ലാമിനും ഈ വര്‍ഷം വിട്ടുപോയ മറിയം റഷീദക്കും അടുത്ത വര്‍ഷം പത്മവിഭൂഷണ്‍ ലഭിക്കുമെന്ന് സെന്‍കുമാര്‍ പറഞ്ഞു. നമ്പി നാരായണന് പുരസ്‌കാരം നല്‍കാനുള്ള തീരുമാനം അമൃതില്‍ വിഷം ചേര്‍ന്ന അനുഭവം പോലെയായെന്നും സെന്‍കുമാര്‍ പറഞ്ഞു.