മോഹൻലാലിനും നമ്പി നാരായണനും പത്മഭൂഷൺ
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നു നടൻ മോഹൻലാലിനും ശാസ്ത്രജ്ഞന്‍ നമ്പി നാരായണനും പത്മഭൂഷൺ ലഭിച്ചു. പുരസ്കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് മോഹൻലാൽ പ്രതികരിച്ചു. പത്മപുരസ്കാരങ്ങൾ രണ്ടു തവണയും തേടിയെത്തിയത് പ്രിയദർശന്റെ സെറ്റിൽവച്ചാണ്. സർക്കാരിനും സ്നേഹിച്ചു വളർത്തിയ പ്രേക്ഷകർക്കും നന്ദി അറിയിക്കുന്നതായും മോഹൻലാൽ പറഞ്ഞു.
അതേസമയം മഹാകവി വള്ളത്തോള്‍ നാരായണമേനോന്‍, മന്നത് പത്മനാഭന്‍, കെപി കേശവമേനോന്‍, ജി.ശങ്കരക്കുറിപ്പ്, പ്രേംനസീര്‍, തകഴി ശിവശങ്കരപ്പിള്ള, കെജെ യേശുദാസ്,(പേരുകള്‍ അപൂര്‍ണം) എന്നിവരാണ് മോഹന്‍ലാലിനും നന്പി നാരായണനും മുന്‍പേ പത്മഭൂഷണ്‍ നേടിയിട്ടുള്ള പ്രമുഖ മലയാളികള്‍. കല്‍പാത്തി രാമകൃഷ്ണ രാമനാഥന്‍ – പത്മവിഭൂഷണ്‍ (1976), തോമസ് കള്ളിയത്ത് -പത്മഭൂഷണ്‍ (2009) എന്നിവരാണ് ശാസ്ത്രരംഗത്തെ സംഭാവനകളുടെ പേരില്‍ നന്പി നാരായണന് മുന്‍പ് പത്മ പുരസ്കാരങ്ങള്‍ നേടിയ മലയാളികള്‍.
മലയാള സിനിമാരംഗത്ത് നിന്നും മോഹന്‍ലാലിന് മുന്‍പേ പത്മഭൂഷണ്‍ നേടിയത്. കെജെ യേശുദാസാണ്. 2002-ലാണ് അദ്ദേഹത്തിന് പത്മഭൂഷണ്‍ ലഭിച്ചത്. 2017-ല്‍ പത്മവിഭൂഷണും യേശുദാസിന് ലഭിച്ചു. തിക്കുറിശ്ശി സുകുമാരന്‍ നായര്‍ (1973), കെജെ യേശുദാസ് (1975),അടൂര്‍ ഗോപാലകൃഷ്ണന്‍ (1984), ഭരത് ഗോപി (1991),മമ്മൂട്ടി (1998), മോഹന്‍ലാല്‍ (2001), ശോഭന (2006),തിലകന്‍ (2009), റസൂല്‍ പൂക്കുട്ടി (2010), കെഎസ് ചിത്ര (2005), ബാലചന്ദ്രമേനോന്‍(2007), ഷാജി എന്‍ കരുണ്‍ (2011), മധു (2013),ജയറാം ,സുകുമാരി എന്നിവരാണ് മലയാള സിനിമയില്‍ നിന്നും ഇതിനു മുന്‍പ് പത്മ ബഹുമതി സ്വന്തമാക്കിയവര്‍.