യുഡിഎഫും ബിജെപിയും ഒന്നിച്ചു; തൊടുപുഴ നഗരസഭയില്‍ അവിശ്വാസ പ്രമേയം പാസ്സായി

single-img
25 January 2019

തൊടുപുഴ നഗരസഭയില്‍ എല്‍ഡിഎഫ് ചെയര്‍പഴ്‌സനെതിരെ യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം ബിജെപി പിന്തുണയോടെ  പാസായി. യുഡിഎഫിലെ 14 പേരും ബിജെപിയിലെ എട്ട് പേരും പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ എല്‍ഡിഎഫ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു.

ഇതോടെ സിപിഎം ചെയര്‍പേഴ്‌സണ്‍ മിനി മധുവിന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് ഭരണസമിതി പുറത്തായി. പുതിയ ചെയര്‍പേഴ്‌സനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിലും  ബിജെപി യുഡിഎഫിനൊപ്പം നിന്നേക്കുമെന്നാണ് സൂചന.

35 അംഗ നഗരസഭാ കൗണ്‍സിലില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. യുഡിഎഫ് 14, എല്‍ഡിഎഫ് 13, ബിജെപി എട്ട് എന്നിങ്ങനെയാണ് കക്ഷിനില. ചെയര്‍പഴ്‌സണ്‍ തിരഞ്ഞെടുപ്പ് വോട്ടെട്ടുപ്പില്‍നിന്നു ബിജെപി വിട്ടുനിന്നതിനെ തുടര്‍ന്ന് ഒരാളുടെ ഭൂരിപക്ഷത്തില്‍ 2015-ല്‍ യുഡിഎഫ് അധികാരത്തിലേറിയിരുന്നു. മുസ്‌ലീംലീഗിലെ സഫിയ ജബ്ബാറാണു അന്ന് ചെയര്‍പേഴ്‌സനായത്.

യുഡിഎഫ് ധാരണ പ്രകാരം കഴിഞ്ഞ വര്‍ഷം മെയില്‍ സഫിയ ജബ്ബാര്‍ രാജി വെച്ചതിനെ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗം ടി കെ സുധാകരന്‍ നായരുടെ വോട്ട് അസാധുവായി. തുല്യ വോട്ടു വന്നതിനെ തുടര്‍ന്നു നറുക്കെടുപ്പിലൂടെ എല്‍ഡിഎഫിലെ മിനി മധു ചെയര്‍പഴ്‌സനായി തിരഞ്ഞെടുക്കപ്പെട്ടു.

ഈ ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയമാണു വെള്ളിയാഴ്ച പാസായത്. യുഡിഎഫിലെ ധാരണ പ്രകാരം കേരള കോണ്‍ഗ്രസ് എമ്മിനാണ് ചെയര്‍പഴ്‌സന്‍ സ്ഥാനം.