യുപിയിൽ ഇത്തവണ ബിജെപി അടിപതറുമെന്ന് ഇന്ത്യ ടുഡേ സർവ്വേ
2014ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപി തൂത്തുവാരിയ ഉത്തർപ്രദേശിൽ ഇത്തവണ അടിപതറുന്ന ഇന്ത്യ ടുഡേ അഭിപ്രായസർവ്വെ. എസ് പി-ബിഎസ് പി സഖ്യം ഒരുമിച്ചു നിൽക്കാൻ തീരുമാനിച്ചതിടെ ബിജെപി കടുത്ത പ്രതിസന്ധിയെ ആണ് ഉത്തർ പ്രദേശിൽ നേരിടുന്നത്. കൂടാതെ യോഗി സർക്കാരിനെതിരെയുള്ള ശക്തമായ ജനവികാരം തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ആശങ്കയിലുമാണ് ബിജെപി.
യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിനു പിന്നാലെ ഖൊരക്പൂർ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സമാനമായ ഫലമായിരിക്കും യുപിയിൽ എസ്പിയും ബിഎസ്പിയും ഒരുമിച്ച് മത്സരിച്ചാൽ ഉണ്ടാകുക എന്നാണ് സർവ്വേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. 1989 മുതൽ ബിജെപി കൈവശംവച്ച മണ്ഡലമായിരുന്നു ഖൊരക്പൂർ വൻ ഭൂരിപക്ഷത്തിൽ എസ്പി ബി എസ് പി സഖ്യം പിടിച്ചെടുക്കുകയായിരുന്നു.
ഇത് കൂടാതെ പ്രിയങ്കാ ഗാന്ധിയെ മുൻനിർത്തി കോൺഗ്രസും ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ട്. അവസാന നിമിഷം എസ് പി-ബി എസ് പി സഖ്യത്തോടൊപ്പം കോൺഗ്രസ്സ് ചേരാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. അങ്ങനെ വന്നാൽ പതിനഞ്ചു സീറ്റുകൾക്കപ്പുറം ബിജെപിക്ക് കടക്കാൻ സാധിക്കില്ല എന്നാണു കരുതപ്പെടുന്നത്. 2014 തെരഞ്ഞെടുപ്പിൽ ആകെയുള്ള 80 സീറ്റുകളിൽ 73 സീറ്റും നേടിയാണ് ബിജെപി ഉത്തർപ്രദേശ് തൂത്തുവാരിയത്.
അടുത്തതവണ മോദി സർക്കാരിന് അധികാരത്തിൽ എത്തണമെങ്കിൽ ഉത്തർപ്രദേശ് ഏറ്റവും നിർണായകമായ സംസ്ഥാനമാണ്. ഇത് മുന്നിൽകണ്ടാണ് പ്രിയങ്ക ഗാന്ധിയെ രാഹുൽഗാന്ധി ഉത്തർപ്രദേശിലെ ചുമതല ഏൽപ്പിച്ചത്.