മുഖ്യമന്ത്രിയുടെ വിമാനയാത്ര പ്രളയ ശേഷമുള്ള ദൂർത്തെന്ന് ആരോപിച്ച് മാതൃഭൂമിയുടെ വ്യാജവാർത്ത: മുഖ്യമന്ത്രി യാത്ര ചെയ്തത് പ്രളയത്തിനു മുമ്പ്
മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ യാത്ര പ്രളയശേഷമുള്ള ദൂർത്താണെന്ന് ആരോപിച്ച് മാതൃഭൂമിയുടെ വ്യാജവാർത്ത. 2017ല്‍ മധുരയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തതിനെയാണ് 2018ല്‍ സംഭവിച്ച യാത്രയായി മാതൃഭൂമി ചിത്രീകരിച്ചിരിക്കുന്നത്. ‘മുഖ്യമന്ത്രിയുടെ രണ്ടാം വിമാനയാത്രയും വിവാദത്തില്‍’ എന്ന തലക്കെട്ടിലാണ് വാർത്ത വന്നിരിക്കുന്നത്.
സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രളയത്തിനു ശേഷം പണമില്ലാതെ വലയുമ്പോള്‍ നവംബര്‍ ആറിന് മധുരയില്‍ നടന്ന ദളിത് ശോഷണ്‍ മുക്തി മഞ്ചിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി 7.60 ലക്ഷം രൂപമുടക്കി പോയെന്നാണ് മാതൃഭൂമിയുടെ ആരോപണം. എന്നാല്‍ ഏത് വര്‍ഷമായിരുന്നു പരിപാടി എന്നുള്ളത് മാതൃഭൂമി വ്യക്തമാക്കിയിട്ടില്ല.
2017 നവംബര്‍ ആറിനായിരുന്നു ദളിത് ശോഷണ്‍ മുക്തി മഞ്ചിന്റെ ദേശീയ സമ്മേളനം മധുരയില്‍ നടന്നത്. 2018 പകുതിയിലാണ് പ്രളയം സംഭവിച്ചത്.
കഴിഞ്ഞ വര്‍ഷം സിപിഎം സംസ്ഥാനസമ്മേളനം നടക്കുമ്പോള്‍ തൃശൂരില്‍ നിന്നും തിരുവനന്തപുരത്തെത്താന്‍ ദുരിതാശ്വാസനിധിയിലെ പണം ചിലവാക്കിയെന്ന ആരോപണം നേരത്തേ ഉയർന്നിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിൽനിന്നും പണം നൽകുന്നത് വിലക്കിയിരുന്നു.