ബിജെപിയുടെ നെഞ്ചിൽ തീകോരിയിട്ട് മധ്യപ്രദേശില്‍ സമാജ് വാദി പാർട്ടി- ബിഎസ്പി സഖ്യം; സംയുക്ത വാർത്താസമ്മേളനം ഇന്ന്
ഉത്തർപ്രദേശിൽ സമാജ് വാദി പാര്‍ട്ടി- ബിഎസ്പി സഖ്യപ്രഖ്യാപനം ഇന്ന്. സഖ്യ പ്രഖ്യാപനത്തിൻ്റെ ഭാഗമായിഭാഗമായി ബിഎസ്പി അധ്യക്ഷ മായാവതിയും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും സംയുക്ത വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.
ഇന്ന് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലെ സഖ്യത്തിന്റെ വിജയസാധ്യതകളെ കുറിച്ച് ഇരുവരും വിശദീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ലോക്സഭാ തിരഞ്ഞെടുപ്പിലെ സഖ്യ സാധ്യതകൾക്ക് സൂചന നൽകിക്കൊണ്ട് അടുത്തകാലത്തായി ഉത്തര്‍പ്രദേശില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഇരുപാര്‍ട്ടികളും സഖ്യമായാണ് മത്സരിച്ചത്. ഈ നീക്കം വൻവിജയമായിരുന്നു.
.
പ്രസ്തുത നീക്കത്തിലൂടെ നിലവിൽ ഉത്തർപ്രദേശിലെ പ്രബല പാര്‍ട്ടിയായ ബിജെപിയെ തറപറ്റിക്കാന്‍ സഖ്യത്തിനായി. ഈ വിജയതന്ത്രം വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലും പയറ്റാനാണ് ഇരുപാര്‍ട്ടികളും ആഗ്രഹിക്കുന്നത്. മുതിര്‍ന്ന സമാജ് വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവിന്റെ ജന്മദിനമാണ് ജനുവരി 15. അതിന് മുന്നോടിയായി പാര്‍ട്ടികള്‍ തമ്മിലുളള ഐക്യത്തിന്റെ സന്ദേശം അണികള്‍ക്ക് നല്‍കാനാണ് നേതൃത്വം ആഗ്രഹിക്കുന്നത്.
80 ലോക്‌സഭാ സീറ്റുകളുളള ഉത്തര്‍പ്രദേശില്‍ ഇരുപാര്‍ട്ടികളും 37 സീറ്റുകളില്‍ വീതം മത്സരിക്കാനാണ് ധാരണയായിരിക്കുന്നത്. 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുപാര്‍ട്ടികളും ബിജെപിക്കെതിരെ വീണ്ടും ഒന്നിക്കുന്നത്. നേരത്തെ മുതിര്‍ന്ന നേതാക്കളായ മുലായംസിങ് യാദവും കാന്‍ഷിറാമും പ്രയോഗിച്ച തന്ത്രം വിജയിച്ചിരുന്നു.