മൂവാറ്റുപുഴയില്‍ സ്കൂൾ യൂണിഫോമിൽ വിദ്യാർഥിനിയെ താലിചാർത്തി; ദൃശ്യം സമൂഹ മാധ്യമങ്ങളിൽ: അന്വേഷണത്തിന് ഉത്തരവ്; ടെലിഫിലിമായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍
പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ താലി അണിയിച്ച് സിന്ദൂരം ചാര്‍ത്തുന്ന ദൃശ്യം ഫോണില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തേക്കും. മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലയിലുള്ള സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ദൃശ്യങ്ങളിലുള്ളത്. ഒരു മാസം മുന്‍പാണ് പ്രതീകാത്മക വിവാഹം നടന്നത്. സ്‌കൂള്‍ യൂണിഫോമിലായിരുന്നു വിദ്യാര്‍ഥിനി.
അടുത്തിടെ സുഹൃത്തുക്കളില്‍ ചിലര്‍ വീഡിയോ ഷെയര്‍ ചെയ്തതോടെയാണു സംഭവം പുറത്തായത്. ഉള്‍പ്രദേശം എന്ന് തോന്നിക്കുന്ന സ്ഥലത്തായിരുന്നു ചിത്രീകരണം. വിദ്യാര്‍ഥിനിയെ താലി ചാര്‍ത്താന്‍ മറ്റൊരു പെണ്‍കുട്ടി മുടി ഉയര്‍ത്തി നല്‍കുന്നതും കെട്ടികഴിഞ്ഞില്ലേയെന്ന പെണ്‍കുട്ടിയുടെ ചോദ്യവും തുടര്‍ന്ന് വാഴയിലയില്‍ കരുതിയിരുന്ന കുങ്കുമം പെണ്‍കുട്ടിയുടെ നിറുകയില്‍ ചാര്‍ത്തി കൊടുക്കുന്നതുമെല്ലാം വീഡിയോയില്‍ വ്യക്തമാണ്.
താലി ചാര്‍ത്തലിനുശേഷം ഇരുവരും ഒപ്പം സഹപാഠികളും ആഹഌദം പങ്കുവയ്ക്കുന്നതും കാണാം. എല്ലാവരും സ്‌കൂള്‍ യൂണിഫോമിലായിരുന്നു. കൂടെയുണ്ടായിരുന്ന വിദ്യാര്‍ഥിനികളില്‍ നിന്നു വിവരം അറിഞ്ഞ സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കളെ അറിയിച്ചു. ആദ്യം വിശ്വസിക്കാതിരുന്ന രക്ഷിതാക്കള്‍ മൊബൈല്‍ ഫോണിലെ ദൃശ്യങ്ങള്‍ കണ്ടതോടെ പൊലീസില്‍ പരാതി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതോടെ ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നാണു പരാതി. പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു. ടെലിഫിലിമിനായാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് ബന്ധപ്പെട്ട ചിലര്‍ പറയുന്നു. ടെലിഫിലിം ദൃശ്യങ്ങള്‍ ആരോ ദുരുപയോഗം ചെയ്തുവെന്നാണ് ഇവരുടെ വാദം.