ഹര്‍ത്താല്‍ അക്രമം: ഇതുവരെ അറസ്റ്റ് 3178; ജാമ്യമില്ലാ വകുപ്പില്‍ അകത്തായത് 487 പേര്‍

single-img
5 January 2019

തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനത്തിന് പിന്നാലെ ഉണ്ടായ അക്രമ സംഭവങ്ങളില്‍ 3178 പേര്‍ അറസ്റ്റിലായി. ആകെ 1286 കേസുകളിലായി 37979 പേരെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്. അറസ്റ്റിലായവരില്‍ 487 പേരെ റിമാന്‍ഡ് ചെയ്തു. അറസ്റ്റിലായവരില്‍ 2691 പേര്‍ക്ക് ജാമ്യം ലഭിച്ചു.

എറണാകുളത്താണ് ഏറ്റവും കൂടുതല്‍ ആളുകള്‍ അറസ്റ്റിലായത്. 486 പേരാണ് അറസ്റ്റിലായത്. പാലക്കാട് 410 പേരും ആലപ്പുഴയില്‍ 328 പേരും കണ്ണൂരില്‍ 304 പേരും അറസ്റ്റിലായി. വിട്ടയച്ചവരെയടക്കം അറസ്റ്റിലായവരുടെയെല്ലാം പേര് വിവരങ്ങളടങ്ങിയ കൃത്യമായ പട്ടിക പോലീസ് തയ്യാറാക്കിയിട്ടുണ്ട്.

ഓരോ ജില്ലാ പോലീസ് മേധാവിമാര്‍ക്കും ഇതിന്റെ വിശദാംശങ്ങള്‍ നല്‍കി. വീണ്ടും ഇവര്‍ അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദേശം. കണ്ണൂരിലും അടൂരിലും ഇപ്പോഴും പോലീസിന്റെ നടപടികള്‍ തുടരുകയാണ്. ഇന്ന് വൈകീട്ടോടെ തന്നെ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് പോലീസ് വൃത്തങ്ങള്‍ അറിയിച്ചത്.

അതേസമയം, സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി റിപ്പോര്‍ട്ട് തേടി. സംഭവം ഗൗരവത്തോടെയാണ് കേന്ദ്രം നിരീക്ഷിക്കുന്നത്. പ്രശ്‌നങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചു.

അതിനിടെ, നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞത് ആര്‍എസ്എസ് ജില്ലാ പ്രചാരക് പ്രവീണാണെന്ന് വ്യക്തമായി. പൊലീസ് സ്റ്റേഷനിലേക്ക് നാല് ബോംബുകളും സിപിഎം മാര്‍ച്ചിന് നേരെ രണ്ട് ബോംബുകളുമാണ് എറിഞ്ഞത്.