തന്നെ കള്ളിയെന്ന് വിളിച്ചുവെന്ന് പൊട്ടിത്തെറിച്ച് പ്രതിരോധമന്ത്രി; ചോദ്യങ്ങള്‍ക്ക് ഉത്തരമാണ് വേണ്ടത് നാടകമല്ലെന്ന് രാഹുലിന്‍റെ മറുപടി: സഭയിൽ ‘റഫാൽ’ യുദ്ധം

single-img
4 January 2019

റഫാലില്‍ താന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ ഓടിയൊളിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതിരോധമന്ത്രി രാജ്യത്തെ ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘അനില്‍ അംബാനിയുടെ പേര് ഉച്ഛരിക്കാന്‍ പോലും മന്ത്രി തയ്യാറായില്ല. റഫാലിനെക്കുറിച്ച് താന്‍ ചോദിച്ച ഒരു ചോദ്യത്തിനും അവര്‍ മറുപടി പറഞ്ഞില്ല. പക്ഷെ അവര്‍ കുറെ സമയം സംസാരിച്ചു.’ ലോക്‌സഭയ്ക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹത്തിന്റ പ്രതികരണം.

അതേസമയം റഫാല്‍ വിഷയത്തില്‍ നിര്‍മലയും രാഹുലും ഏറ്റുമുട്ടിയപ്പോള്‍ ലോക്സഭയില്‍ തീപാറി. റഫാല്‍ ആരോപണം പ്രതിപക്ഷം ഉന്നയിക്കുന്നത് നിരാശമൂലമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു . നാലുവര്‍ഷം സര്‍ക്കാരിനെതിരെ ആരോപണങ്ങളൊന്നും ഉന്നയിക്കാന്‍ കഴിയാത്ത നിരാശയാണ് കോണ്‍ഗ്രസിനെന്നും ലോക്‌സഭയില്‍ റഫാല്‍ വിഷയത്തില്‍ നടന്ന ചര്‍ച്ചയ്ക്കിടെ അവര്‍ പറഞ്ഞു. ബോഫോഴ്‌സ് കേസ് അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെ മുക്കിക്കളഞ്ഞു. എന്നാല്‍, റഫാല്‍ പ്രധാനമന്ത്രി മോദിയെ വീണ്ടും അധികാരത്തിലെത്തിക്കുമെന്നും പ്രതിരോധമന്ത്രി അവകാശപ്പെട്ടു.

പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുകയെന്നത് സുപ്രധാനവും രാജ്യസുരക്ഷയെ ബാധിക്കുന്നതുമാണ്. അധികാരത്തിലുള്ളത് ആരായാലും അങ്ങനെതന്നെ. ആയുധങ്ങള്‍ അടക്കമുള്ളവ യാഥാസമയം വാങ്ങുകയെന്നതാണ് പ്രധാനം. റഫാല്‍ ഇടപാട് രാജ്യതാത്പര്യം മുന്‍നിര്‍ത്തിയുള്ളതാണ്. എന്നാല്‍, ബോഫോഴ്‌സ് അഴിമതി ആയിരുന്നുവെന്നും അവര്‍ ആരോപിച്ചു.

റിലയന്‍സിനെ തിരഞ്ഞെടുത്തത് റഫാല്‍ വിമാന നിര്‍മാതാക്കളായ ഡാസോയാണ്. ഒരു വിമാനത്തിന് 526 കോടി രൂപ എന്നതായിരുന്നു യുപിഎ കാലത്തെ ധാരണയെന്ന കോണ്‍ഗ്രസ് വാദം ശരിയല്ല. 737 കോടി രൂപയാണ് അവരുടെ വില. 670 കോടി രൂപയ്ക്ക് നമുക്ക് കിട്ടും.

ചൈനയും പാക്കിസ്ഥാനും ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്ന സാഹചര്യത്തില്‍ ദേശസുരക്ഷയ്ക്കാണ് പ്രാമുഖ്യം നല്‍കിയത്. 2019 സെപ്റ്റംബറില്‍ വിമാനം ഇന്ത്യയ്ക്ക് ലഭിക്കും. 90 വിമാനങ്ങള്‍ ഫ്രഞ്ച് സഹായത്തോടെ ഇന്ത്യയില്‍ നിര്‍മിക്കാനും നീക്കമുണ്ട്.

എന്നാൽ വിമാനങ്ങളുടെ വിലയല്ല അനില്‍ അംബാനിക്ക് ഒഫ്സെറ്റ് കരാര്‍ ലഭിച്ചത് എങ്ങിനെയാണ് തനിക്കറിയേണ്ടതെന്ന് രാഹുല്‍ തിരിച്ച് ചോദിച്ചു. രാഹുല്‍ തന്നെയും പ്രധാനമന്ത്രിയെയും കള്ളന്മാരെന്ന് വിളിച്ചുവെന്നും തനിക്ക് പാരമ്പര്യത്തിന്‍റെ തണലില്ലെന്നും പ്രതിരോധമന്ത്രി പൊട്ടിത്തെറിച്ച് മറുപടി നല്‍കി. എല്ലാവര്‍ക്കും ആത്മാഭിമാനമുണ്ട്. താനൊരുസാധാരണ കുടുംബത്തില്‍ നിന്നാണ് വരുന്നതെന്നും നിര്‍മല പറഞ്ഞു.

പ്രതിരോധമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് സഭ ബഹിഷ്ക്കരിച്ചു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ റഫാല്‍ ഇടപാടിനെക്കുറിച്ച് ക്രിമിനല്‍ അന്വേഷണം നടത്തുമെന്ന് രാഹുല്‍ ഗാന്ധി സഭയ്ക്ക് പുറത്തുപറഞ്ഞു.