രണ്ടായിരം രൂപയുടെ നോട്ട് അച്ചടി നിർത്തുന്നു

single-img
4 January 2019

റിസർവ് ബാങ്ക് 2000 രൂപ നോട്ട് അച്ചടിക്കുന്നത് അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ മാധ്യമമായ ദ പ്രിന്‍റാണ് ഇക്കാര്യം പുറത്തുവിട്ടത്. സര്‍ക്കാരുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളില്‍ നിന്നാണ് വിവരം ലഭിച്ചത് എന്നാണ് ദ് പ്രിന്‍റ് പറയുന്നത്.

കുറച്ചുകാലമായി 2000 രൂപ നോട്ടിന്റെ അച്ചടി പരിമിതപ്പെടുത്തി വരികയായിരുന്നു. അത് ഏറ്റവും കുറഞ്ഞ അളവിലേക്ക് എത്തിക്കാനാണ് തീരുമാനം. പ്രചാരത്തിലുള്ള നോ‍ട്ടിന്റെ അളവനുസരിച്ചാണ് അച്ചടി നിയന്ത്രിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

കള്ളപ്പണം വെളുപ്പിക്കാനും നികുതി വെട്ടിക്കാനുമെല്ലാം 2000 രൂപ നോട്ടുകൾ വലിയ തോതില്‍ ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അച്ചടി നിർത്തിവെച്ചിരിക്കുന്നത് എന്നാണ് സൂചന. എന്നാൽ 2000 രൂപയുടെ നോട്ട് അസാധുവാക്കിയെന്ന്  ഇതിന് അര്‍ത്ഥമില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ നിരോധിച്ച് 2016 നവംബറിലാണ് രാജ്യത്ത് 2000 രൂപ നോട്ടുകൾ അവതരിപ്പിച്ചത്. എന്നാൽ 2000 രൂപയുടെ നോട്ടുകൾ അവതരിപ്പിക്കുന്നത് ഒഴിവാക്കിയിരുന്നെങ്കിൽ നോട്ടുനിരോധനം കുറച്ചുകൂടി ഫലപ്രദമായിരുന്നേനെ എന്ന് പ്രമുഖ ബാങ്കർ ഉദയ് കൊട്ടക് പറഞ്ഞിരുന്നു. നേരത്തെ 2000 രൂപയുടെ നോട്ട് അസാധുവാക്കുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. 

എന്നാൽ അത്തരമൊരു നീക്കം ഉണ്ടാവില്ലെന്നും 2000 രൂപയുടെ നോട്ട് പിൻവലിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പിന്നീട് വ്യക്തമാക്കി.