ഹര്‍ത്താല്‍ കലാപമാക്കിയ ബിജെപിക്ക് മാധ്യമങ്ങളുടെ താക്കീത്: ശ്രീധരൻ പിള്ളയുടെയും, കെ സുരേന്ദ്രന്‍റെയും വാർത്താസമ്മേളനം മാധ്യമ പ്രവർത്തകർ ബഹിഷ്കരിച്ചു

single-img
3 January 2019

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ഹർത്താലിന് ആഹ്വാനം ചെയ്ത ശബരിമല കർമ്മ സമിതിയും ബിജെപിയും സംസ്ഥാനത്തുടനീളം മാധ്യമ പ്രവർത്തകരെ ആക്രമിക്കുകയാണ്. ഇതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരൻ പിള്ളയുടെയും കോഴിക്കോട് കെ സുരേന്ദ്രന്‍റെയും വാർത്താസമ്മേളനം മാധ്യമ പ്രവർത്തകർ ബഹിഷ്കരിച്ചു.

മുഖ്യധാര മാധ്യമങ്ങള്‍ എല്ലാം വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിച്ചപ്പോള്‍ ജനം, അമൃത, മംഗളം എന്നീ ചാനലുകള്‍ മാത്രമാണ് വാര്‍ത്താ സമ്മേളനം കവര്‍ ചെയ്യാന്‍ എത്തിയത്. കെപി ശശികലയുടെ വാർത്താ സമ്മേളനം കോട്ടയം പ്രസ് ക്ലബ്ബിൽ നടത്താൻ അനുവദിക്കില്ലെന്ന് മാധ്യമ പ്രവർത്തകർ അറിയിച്ചു.

ഹര്‍ത്താല്‍ അക്രമം റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവര്‍ത്തകരെ വളഞ്ഞിട്ട് അസഭ്യം പറയുന്നതും കല്ലെറിഞ്ഞ് ഓടിക്കുന്നതും അംഗീകരിക്കാനാകില്ലെന്നും അതിനാല്‍ ഹർത്താലിന് ആഹ്വാനം ചെയ്തവർ ഇന്ന് വിളിച്ചു ചേർക്കുന്ന പത്രസമ്മേളനങ്ങൾ ബഹിഷ്കരിക്കുമെന്നും കേരള പത്രപ്രവർത്തക യൂണിയൻ കോഴിക്കോട് യൂണിറ്റ് അറിയിച്ചു. മറ്റ് ജില്ലകളിലും ബഹിഷ്കരണ നടപടി സ്വീകരിച്ചിട്ടുണ്ട്. 

മാത്രമല്ല ബിജെപി ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ എടുത്തുകളയണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരപന്തലില്‍ നിന്നുള്ള മുഴുവന്‍ വാര്‍ത്തകളും ബഹിഷ്കരിക്കുവാനും തീരുമാനിച്ചു. 

അതേസമയം, മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ തിരുവനന്തപുരത്ത് നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് റിപ്പോര്‍ട്ടിങ് നിര്‍ത്തിവെച്ചു. സെക്രട്ടറിയേറ്റിനു മുന്നിലേയ്ക്ക് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. 

ഏഷ്യാനെറ്റിന്റെയും മനോരമയുടെയും ക്യാമറാ മാന്‍മാര്‍ക്ക് ക്രൂരമായ മര്‍ദ്ദനമേറ്റു. അണികളാണ് അക്രമം നടത്തുന്നതെന്നും തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നുമുള്ള നിലപാടാണ് നേതാക്കള്‍ സ്വീകരിച്ചത്. തുടര്‍ന്നാണ് അക്രമികളില്‍നിന്ന് സംരക്ഷണം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമപ്രവര്‍ത്തകര്‍ പിന്‍മാറിയത്. ശബരിമല കര്‍മസമിതിയുടെ സമരവുമായി ബന്ധപ്പെട്ട വാര്‍ത്തകളൊന്നും നല്‍കേണ്ടെന്നാണ് തീരുമാനം.