മുത്തലാഖ് ബിൽ ഇന്ന് രാജ്യസഭയിൽ

single-img
31 December 2018

ന്യൂഡല്‍ഹി: ലോക്‌സഭ പാസാക്കിയ മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയിലെത്തും. ഇന്ന് സഭയില്‍ നിര്‍ബന്ധമായും ഹാജരാകാന്‍ നിര്‍ദേശിച്ച് ബിജെപിയും കോണ്‍ഗ്രസും എംപിമാര്‍ക്ക് വിപ്പ് നല്‍കി. ബിൽ സിലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് പ്രതിപക്ഷം.രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്ത കേന്ദ്ര സർക്കാരിന് മേൽ സമ്മർദം ഏറെയാണ്.

ബില്ലിനെ പരാജയപ്പെടുത്താനുറച്ചാവും കോണ്‍ഗ്രസ് ഉള്‍പ്പെട്ട പ്രതിപക്ഷം രംഗത്തിറങ്ങുക. തങ്ങളുടെ എംപിമാരെല്ലാം ഇന്നു സഭയിലുണ്ടാകുമെന്ന് ഉറപ്പാക്കിയതായി കോണ്‍ഗ്രസ് അറിയിച്ചു.

244 അംഗ സഭയില്‍ കോണ്‍ഗ്രസിനു പുറമേ 14 കക്ഷികളും സ്വതന്ത്രരും നോമിനേറ്റഡ് അംഗവും ചേരുമ്പോള്‍ പ്രതിപക്ഷത്തിന്റെ അംഗബലം 117 ആകും. അണ്ണാ ഡിഎംകെ (13) കൂടി ചേര്‍ന്നാല്‍ 130 ആകും. ബില്ലിനെ രാജ്യസഭയിലും എതിര്‍ക്കുമെന്ന് അണ്ണാഡിഎംകെ നേതാവും ലോക്‌സഭാ ഡപ്യൂട്ടി സ്പീക്കറുമായ എം. തമ്പിദുരൈ പറഞ്ഞു. ബില്ലിനെ ഡിഎംകെയും എതിര്‍ക്കുമെന്നും ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്നാണു നിലപാടെന്നു കനിമൊഴി എംപി പറഞ്ഞു. ബിജെഡി (9), ടിആര്‍എസ് (6) എന്നിവ ഒപ്പം നിന്നാലും 113നു മുകളില്‍ ഭരണകക്ഷിയുടെ അംഗബലം ഉയരില്ലെന്നാണു കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.