യു.പിയില്‍ പൊലീസുകാരനെ ആള്‍ക്കൂട്ടം കല്ലെറിഞ്ഞു കൊലപ്പെടുത്തി

single-img
30 December 2018

ഉത്തര്‍പ്രദേശിലെ ഖാസിപുരില്‍ ആള്‍ക്കൂട്ടം പൊലീസുകാരനെ കല്ലെറിഞ്ഞു കൊലപ്പെടുത്തി. പൊലീസ് കോണ്‍സ്റ്റബിള്‍ സുരേഷ് വാട്സാണ് (48) കൊല്ലപ്പെട്ടത്. ഈ മാസം ഇത് രണ്ടാം തവണയാണ് ഉത്തര്‍ പ്രദേശില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്.

ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. പ്രധാനമന്ത്രിയുടെ സമ്മേളനത്തിനു ശേഷം തിരികെ പോകുകയായിരുന്ന പോലീസ് സംഘത്തില്‍ ഒരാളാണ് കൊല്ലപ്പെട്ട പോലീസ് കോണ്‍സ്റ്റബിള്‍. സംവരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദേശീയപാത ഉപരോധിക്കുകയായിരുന്ന ഒരു സംഘം പ്രക്ഷോഭകരെ നേരിടുന്നതിന് സുരേഷ് വത്സ് അടക്കമുള്ള പോലീസുകാര്‍ നിയോഗിക്കപ്പെടുകയായിരുന്നു.

ദേശീയപാതയില്‍നിന്ന് പ്രക്ഷോഭകരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെ പോലീസിനു നേരെ പ്രതിഷേധക്കാര്‍ കല്ലെറിയുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഈ കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റാണ് സുരേഷ് വത്സ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട പോലീസുകാരന്റെ കുടുംബത്തിന് 40 ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു.