ജോലി കിട്ടാന്‍ മോദിയുടെ വ്യാജ ഒപ്പിട്ട ശുപാര്‍ശക്കത്ത് നല്‍കി; യുവാവ് അറസ്റ്റില്‍

single-img
29 December 2018

കര്‍ണാടക ഹൈക്കോടതി റജിസ്ട്രി വിഭാഗത്തില്‍ ജോലി കൊടുക്കണമെന്ന നരേന്ദ്രമോദിയുടെ പേരിലുളള വ്യാജ ശുപാര്‍ശ കത്തുമായെത്തിയ യുവാവ് അറസ്റ്റില്‍. കര്‍ണാടകയിലെ ബെലെഗാവിയിലെ സഞ്ജയ് കുമാര്‍(30) എന്ന യുവാവാണ് പിടിയിലായത്.

കര്‍ണാടക ഹൈക്കോടതി ഡപ്യൂട്ടി റജിസ്റ്റാര്‍ രാജേശ്വരി നല്‍കിയ പരാതിയിലാണ് സഞ്ജയ് കുമാറിനെ അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ശുപാര്‍ശക്കത്ത് എന്ന രീതിയില്‍ ഇയാള്‍ വ്യാജരേഖ ചമയ്ക്കുകയായിരുന്നു.

ഇന്റര്‍നെറ്റില്‍ നിന്ന് നരേന്ദ്രമോദിയുടെ ഒപ്പ് ഡൗണ്‍ലോഡ് ചെയ്ത് ശുപാര്‍ശ കത്തില്‍ ഉപയോഗിക്കുകയായിരുന്നു. സഞ്ജയിന് ടൈപ്പിസ്റ്റായി ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ടുളള കത്ത് ഫെബ്രുവരി ആദ്യം തപാല്‍ മാര്‍ഗം ഓഫീസില്‍ എത്തുകയായിരുന്നു.

പ്രധാനമന്ത്രിയില്‍ നിന്നുളള കത്ത് കണ്ട് അമ്പരന്ന ഉദ്യോഗസ്ഥര്‍ കത്ത് പരിശോധനയ്ക്കായി ഹൈക്കോടതിയുടെ വിജിലന്‍സ് വിംഗിന് കൈമാറുകയായിരുന്നു. എന്നാല്‍ ഒരു തരത്തിലുളള ശുപാര്‍ശകത്തും ആര്‍ക്കും അയച്ചിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. തുടര്‍ന്നാണ് സഞ്ജയ് കുമാറിനെ അറസ്റ്റ് ചെയ്തത്.

പ്രൈവറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്ന സഞ്ജയ് കുമാറിന്റെ എക്കാലത്തെയും വലിയ ആഗ്രഹമായിരുന്നു സര്‍ക്കാര്‍ ജോലി ലഭിക്കുകയെന്നത്. ടൈപ്പ് റൈറ്റിംഗ് പരിശീലനം പൂര്‍ത്തിയാക്കിയിട്ടുളള സഞ്ജയ് എളുപ്പം ജോലി കരസ്ഥമാക്കുക എന്ന ലക്ഷ്യത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരില്‍ കത്തയച്ചത്.