സെക്രട്ടേറിയറ്റിന് മുമ്പില്‍ നിരാഹാരമിരുന്ന ശോഭാ സുരേന്ദ്രനെ അറസ്റ്റു ചെയ്തു നീക്കി

single-img
28 December 2018

ശബരിമല വിഷയത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തിവന്നിരുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രനെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ട് നാലോടെയാണ് പോലീസ് എത്തി ശോഭയെ അറസ്റ്റ് ചെയ്തു നീക്കിയത്.

ആശുപത്രിയിലേക്ക് ഉടന്‍ മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും വഴങ്ങാതിരുന്നതിനെ തുടര്‍ന്നാണ് അറസ്റ്റുചെയ്തത്. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ ശിവരാജന്‍ അവര്‍ക്കുപകരം നിരാഹാര സമരം തുടരും. സി.കെ പത്മനാഭനാണ് ശോഭ സുരേന്ദ്രനുമുമ്പ് നിരാഹാര സമരം നടത്തിവന്നത്. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയശേഷമാണ് ശോഭ സുരേന്ദ്രന്‍ സമരം തുടങ്ങിയത്.

കഴിഞ്ഞ പത്ത് ദിവസമായി സമരം നടത്തുന്ന ശോഭയുടെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്ന് ക്രിസ്മസ് ദിവസം തന്നെ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ന് രാവിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞതോടെയാണ് ആശുപത്രിയിലേക്ക് മാറണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടത്.

ശബരിമല വിഷയത്തില്‍ ബിജെപി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരം ഇരുപത്തിയാറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍, മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ.പത്മനാഭന്‍ എന്നിവര്‍ക്ക് പിന്നാലെയായിരുന്നു ശോഭ നിരാഹാരം തുടങ്ങിയത്.

ശബരിമലയിലെ നിരോധനാജ്ഞയും ഭക്തര്‍ക്കെതിരെയുള്ള നിയന്ത്രണങ്ങളും പിന്‍വലിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, അയ്യപ്പഭക്തര്‍ക്കെതിരെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക, കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിജെപിയുടെ സമരം.