മുത്തലാഖ് ബില്ലില്‍ വോട്ട് രേഖപ്പെടുത്തിയില്ല; ‘പുലിവാലുപിടിച്ച്’ കുഞ്ഞാലിക്കുട്ടി

single-img
28 December 2018

മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ പാസ്സായ ദിവസം പി.കെ കുഞ്ഞാലിക്കുട്ടി എം.പി പാര്‍ലമെന്റില്‍ എത്താതിരുന്നതിനെ ചൊല്ലി വന്‍ വിവാദം. ഒപ്പം നില്‍ക്കുന്ന നേതാക്കള്‍ പോലും കടുത്ത വിമര്‍ശനമാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയര്‍ത്തുന്നത്. സുഹൃത്തിന്റെ മകന്റെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് കുഞ്ഞാലിക്കുട്ടി സഭയില്‍ എത്താതിരുന്നതെന്നാണ് വിവരം.

ദിവസങ്ങള്‍ക്ക് മുമ്പെ തീരുമാനിച്ചതാണ് പാര്‍ലമെന്റിലെ മുത്തലാഖ് ചര്‍ച്ച. ഇത്രയും പ്രധാനപ്പെട്ട ചര്‍ച്ചയും വോട്ടെടുപ്പും നടക്കുമ്പോള്‍ കുഞ്ഞാലിക്കുട്ടി അവിടെ വേണമായിരുന്നു എന്നാണ് നേതാക്കള്‍ പറയുന്നത്. ഭരണഘടന ഉറപ്പ് നല്‍കുന്ന മുസ്‌ലിം വ്യക്തിനിയമങ്ങളെ നിരാകരിക്കുന്ന ബില്ലായിട്ടും കുഞ്ഞാലിക്കുട്ടി മാറി നിന്നത് സമസ്ത ഇ.കെ വിഭാഗത്തിലും കടുത്ത അതൃപ്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ രാഷ്ടീയ എതിരാളികള്‍ക്ക് വടികൊടുക്കുന്നതാണ് കുഞ്ഞാലിക്കുട്ടിയുടെ നിലപാടെന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷ അഭിപ്രായം. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ദിവസം കുഞ്ഞാലിക്കുട്ടി വോട്ട് ചെയ്യാന്‍ പോകാതിരുന്ന സംഭവവും ഒരു വിഭാഗം ഇപ്പോളുയര്‍ത്തുന്നുണ്ട്. ലീഗിനെ പ്രതിനിധീകരിച്ച് പ്രസംഗിച്ച ഇ.ടി മുഹമ്മദ് ബഷീര്‍ ബില്ലിനെതിരെ ആഞ്ഞടിച്ചിരുന്നു.

പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലാത്തവരെ അങ്ങോട്ട് അയക്കരുതെന്ന് മന്ത്രി ജലീല്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യം സമുദായത്തോട് ലീഗ് ചെയ്ത അപരാധമാണെന്നും ജലീല്‍ വ്യക്തമാക്കി. കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തതിനെ വിമര്‍ശിച്ച് ഐ.എന്‍.എല്ലും വെല്‍ഫെയര്‍ പാര്‍ട്ടിയും രംഗത്തെത്തിയിരുന്നു. എന്നാല്‍, സി.പി.എം, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.