നടി അശ്വതി ബാബുവിന്റെ ഫ്‌ളാറ്റിലെ സ്ഥിരം സന്ദര്‍ശകരായ സിനിമ, സീരിയല്‍ പ്രവര്‍ത്തകരെ പോലീസ് ചോദ്യം ചെയ്യും

single-img
28 December 2018

മയക്കുമരുന്നുമായി പൊലീസിന്റെ പിടിയിലായ നടി അശ്വതി ബാബുവിന്റെ ഫ്‌ളാറ്റിലെ സ്ഥിരം സന്ദര്‍ശകരെ പൊലീസ് ചോദ്യം ചെയ്യും. ഏതാനും സിനിമ, സീരിയല്‍ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ താമസിച്ചിരുന്ന പാലച്ചുവട് ഡിഡി ഗോള്‍ഡന്‍ ഗേറ്റ് ഫ്‌ലാറ്റില്‍ പലതവണ ലഹരി പാര്‍ട്ടി നടന്നതായി വ്യക്തമായ സാഹചര്യത്തിലാണിത്.

നടിയുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഗോവ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ലഹരി മരുന്ന് ഇടപാടുകാരുമായി ബന്ധമുണ്ടെന്നു പൊലീസിനു ബോധ്യമായിട്ടുണ്ട്. നടിയുടെ അടുത്ത ബന്ധുവിനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.

അശ്വതി ബാബു നഗരത്തിലെ സെക്‌സ് റാക്കറ്റിലെ നിര്‍ണായക കണ്ണിയാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. വാട്‌സാപ്പ് വഴി മയക്കുമരുന്ന് വില്‍പ്പന കൂടാതെ ആവശ്യക്കാര്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചു നല്‍കുന്നതും ഇവരുടെ പതിവായിരുന്നെന്ന് പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചു.

പൊലീസ് പിടിച്ചെടുത്ത നടിയുടെ മൊബൈലില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഇതര സംസ്ഥാനക്കാരായ യുവതികളെയടക്കം കൊച്ചിയിലെ ആവശ്യക്കാര്‍ക്ക് എത്തിച്ച് നല്‍കിയതിന്റെ സൂനകള്‍ മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ചു. വാട്‌സ് ആപ്പ് വഴിയായിരുന്നു ഇടപാടുകളെല്ലാം.

ഇത്തരത്തില്‍ ആവശ്യക്കാര്‍ അയച്ച ആയിരക്കണക്കിന് മെസേജുകള്‍ പൊലീസ് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. നഗരത്തില്‍ ഇവരുടെ സഹായികളായി പ്രവര്‍ത്തിച്ചവരെ കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. തൃക്കാക്കരയിലെ ഫ്‌ളാറ്റില്‍ വച്ചാണ് നടി അശ്വതി ബാബു ഷാഡോ പൊലീസിന്റെ പിടിയിലാകുന്നത്.

ഒപ്പം പിടിയിലായ ഡ്രൈവര്‍ ബിനോയിയാണ് ബെംഗളൂരുവില്‍ നിന്നും മയക്കുമരുന്ന് കൊച്ചിയിലേക്ക് എത്തിച്ചു നല്‍കിയിരുന്നത്. വാട്‌സ് ആപ്പ് വഴി കച്ചവടം ഉറപ്പിച്ച് ആവശ്യക്കാരെ നഗരത്തിലെ കടകളിലെത്തിച്ചായിരുന്നു മയക്കുമരുന്ന് കൈമാറിയിരുന്നത്.

അതിതീവ്ര ലഹരി വിഭാഗത്തില്‍ പെടുന്ന എംഡിഎംഎ കൂടാതെ മറ്റു ലഹരിമരുന്നുകളും ഇവര്‍ വില്‍പ്പന നടത്തിയിരുന്നു. ചില്ലറവില്‍പന കൂടാതെ രഹസ്യ കേന്ദ്രങ്ങളില്‍വച്ച് ഇവരുടെ മേല്‍നോട്ടത്തില്‍ റേവ് പാര്‍ട്ടികള്‍ സംഘടിപ്പിരുന്നച്ചതായും സൂചനയുണ്ട്. ഫ്‌ളാറ്റില്‍ നിരന്തരം സന്ദര്‍ശകര്‍ എത്തിയിരുന്നതായി സമീപവാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

വര്‍ഷങ്ങളായി ലഹരിക്കടിമകൂടിയായ അശ്വതി നിലവില്‍ റിമാന്‍ഡിലാണ്. ലഹരി ലഭിക്കാത്തതിനാല്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്ന ഇവര്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കാത്തതും പോലീസിനെ കുഴക്കുന്നുണ്ട്.