സമൂഹ മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാൻ കേന്ദ്ര സർക്കാർ; മാര്‍ഗരേഖ പരസ്യപ്പെടുത്തി
ദേശീയ സുരക്ഷ മുൻനിർത്തി സമൂഹ മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. സമൂഹ മാധ്യമങ്ങള്‍ക്കുള്ള പ്രവര്‍ത്തന വ്യവസ്ഥകള്‍ കര്‍ശനമാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. നിലവിലെ മാര്‍ഗരേഖ പരിഷ്കരിക്കുന്നതിനുള്ള കരട്, അഭിപ്രായ രൂപീകരണത്തിനായി വിവര സാങ്കേതികവിദ്യാ (ഐടി) മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പരസ്യപ്പെടുത്തി.
പ്രധാന നിര്‍ദ്ദേശങ്ങള്‍
* 50 ലക്ഷത്തിലധികം പേര്‍ ഉപയോഗിക്കുന്നതോ, സര്‍ക്കാര്‍ നിര്‍ദേശിക്കുന്നതോ ആയ സമൂഹ മാധ്യമങ്ങള്‍ ഇന്ത്യയില്‍ കമ്പനിയായി റജിസ്റ്റര്‍ ചെയ്യണം.
* രാജ്യസുരക്ഷ, സൈബര്‍ സുരക്ഷ വിഷയങ്ങളില്‍ അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെടുന്ന വിവരം 72 മണിക്കൂറിനകം ലഭ്യമാക്കണം.
* സര്‍ക്കാരുമായി ഇടപെടാന്‍ മുഴുവന്‍ സമയ ഉദ്യോഗസ്ഥ സംവിധാനം വേണം.
* പ്രവര്‍ത്തന വ്യവസ്ഥകള്‍ മാസത്തിലൊരിക്കലെങ്കിലും ഉപയോക്താക്കളെ അറിയിക്കണം.
* നിയമലംഘന സ്വഭാവമുള്ള ഉള്ളടക്കം തടയാന്‍ കോടതിയുടെയോ സര്‍ക്കാരിന്റെയോ നിര്‍ദേശമുണ്ടായാല്‍ 24 മണിക്കൂറിനകം നടപടിയെടുക്കണം. ബന്ധപ്പെട്ട തെളിവുകള്‍ 180 ദിവസം സൂക്ഷിക്കണം.
* പൊതുജനാരോഗ്യത്തെ ബാധിക്കുന്നതോ പുകയില, ലഹരി തുടങ്ങിയവ പ്രോല്‍സാഹിപ്പിക്കുന്നതോ ആയ വിവരങ്ങള്‍ കൈമാറപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം.