ക്രിസ്മസ് ആഘോഷിച്ച് ലോകം; ആഡംബരങ്ങളല്ല, ദരിദ്രനെ കരുതാനുള്ള മനസ്സാണ് വിശ്വാസികള്‍ക്ക് ഉണ്ടാകേണ്ടതെന്ന് ഫ്രാൻസിസ് മാര്‍പ്പാപ്പ
സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമോതി ലോകമെങ്ങും ക്രിസ്മസ് ആഘോഷിക്കുന്നു. തിരുപ്പിറവിയുടെ ഓര്‍മ്മകള്‍ പുതുക്കി വിവിധ ദേവാലയങ്ങളില്‍ പ്രാര്‍ഥനാചടങ്ങുകള്‍ നടന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പ മുഖ്യകാര്‍മികത്വം വഹിച്ചു.
ലളിതജീവിതം നയിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും പട്ടിണി കിടക്കുന്നവരെ മറക്കരുതെന്നും മാര്‍പ്പാപ്പ ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു. ഉപഭോഗ സംസ്കാരത്തിന്റെ ആഡംബരങ്ങളല്ല, ദരിദ്രനെ കരുതാനുള്ള മനസ്സാണ് വിശ്വാസികള്‍ക്ക് ഉണ്ടാകേണ്ടത്.
ക്രിസ്തുവിന്റെ ജീവിതം ക്ഷമിക്കുവാനും, കരുതുവാനുമാണ് പഠിപ്പിക്കുന്നത്. ഈ പാഠമുള്‍ക്കൊണ്ട് മറ്റുള്ളവരെ കരുതുവാനും ധാനധര്‍മ്മം ചെയ്യുവാനും എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിലും തിരുപ്പിറവി ആഘോഷത്തിന്റെ ഭാഗമായി പ്രത്യേക ചടങ്ങുകള്‍ നടന്നു. പാതിരാകുര്‍ബാനയിലും തിരുകര്‍മ്മങ്ങളിലും നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.