‘തെങ്ങ് കയറേണ്ടവനെ പിടിച്ച് തലയില്‍ കയറ്റുമ്പോള്‍ ഓര്‍ക്കണം’: പിണറായി വിജയനെ ജാതീയമായി അധിക്ഷേപിച്ച് ജന്മഭൂമി കാര്‍ട്ടൂണ്‍: വിവാദം

single-img
24 December 2018

മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിച്ച് ബിജെപി മുഖപത്രം ജന്മഭൂമിയുടെ കാര്‍ട്ടൂണ്‍. ഡിസംബര്‍ 22നാണ് ദൃക്‌സാക്ഷി എന്ന കാര്‍ട്ടൂണ്‍ കോളത്തില്‍ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. വനിതാ മതില്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം നിയമസഭയില്‍ അവകാശലംഘന നോട്ടീസ് നല്‍കിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ജന്മഭൂമി കാര്‍ട്ടൂണ്‍ തയ്യാറാക്കിയത്.

വനിതാ മതില്‍, മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ് എന്ന തലക്കെട്ടില്‍ ‘തെങ്ങുകയറേണ്ടവനെ പിടിച്ച് തലയില്‍ കയറ്റുമ്പോള്‍ ഓര്‍ക്കണം’ എന്ന അടിക്കുറിപ്പ് നല്‍കിയാണ് ജന്മഭൂമി കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം പുകയുകയാണ്.

തെങ്ങുകയറ്റക്കാരായ ചെത്തുകാര്‍ അടങ്ങുന്ന ഈഴവ സമുദായത്തില്‍പ്പെട്ടവരൊന്നും മുഖ്യമന്ത്രിയാവരുതെന്ന സന്ദേശമാണ് ബിജെപി മുഖപത്രം മുന്നോട്ട് വയ്ക്കുന്നതെന്ന് പരക്കെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ചോവന്‍ ചെത്താന്‍ പോകട്ടെ, തമ്പ്രാന്‍ നാട് ഭരിക്കട്ടെ എന്ന മുദ്രാവാക്യമാണ് ബിജെപിക്കുളളതെന്ന് ചിലര്‍ ഫെയ്‌സ്ബുക്കില്‍ അഭിപ്രായപ്പെട്ടു.

അതേസമയം സംഘപരിവാറില്‍ പ്രവര്‍ത്തിക്കുന്ന ഈഴവന്മാര്‍ക്ക് കൂടിയുളള മുന്നറിയിപ്പാണ് ഇതെന്ന് മറ്റുചിലര്‍ അഭിപ്രായപ്പെടുന്നു. പിണറായി വിജയന്‍ ജന്മംകൊണ്ട് ഈഴവ (തിയ്യ) ജാതിക്കാരനാണ്. തെക്കന്‍ ജില്ലയില്‍ ഈഴവരെ ചോകോന്‍ എന്ന് വിളിക്കാറുണ്ടായിരുന്നു. മുമ്പ് മുഖ്യമന്ത്രിക്കെതിരെ ഇത്തരത്തില്‍ പരാമര്‍ശം നടത്തിയ സ്ത്രീക്കെതിരെ കേസെടുത്തിരുന്നു.