“സമുദ്രനിരപ്പ് 2.8 അടി വരെ ഉയരാന്‍ സാധ്യത; കേരളത്തില്‍ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാകും; തെക്കന്‍ കേരളം കടുത്ത ഭീഷണിയില്‍”

single-img
24 December 2018

ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇന്ത്യന്‍ തീരങ്ങളില്‍ സമുദ്രനിരപ്പുയരുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. കേരളം ഉള്‍പ്പെടെ ഇന്ത്യന്‍ തീരങ്ങളില്‍ സമുദ്രനിരപ്പ് 2.8 അടി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ പ്രകൃതി ദുരന്തത്തിന്റെ ഭാഗമായി ഗുജറാത്ത്, മുംബൈ, തീരപ്രദേശങ്ങളും കേരളത്തിന്റെ ചില തീരങ്ങളും കടുത്ത ഭീഷണിയുടെ നിഴലിലാകും.

ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസിന്റെ (ഇന്‍കോയിസ്) പഠനം ഉദ്ധരിച്ച് പരിസ്ഥിതി മന്ത്രി മഹേഷ് ശര്‍മ ലോക്‌സഭയില്‍ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം. കടല്‍ നിരപ്പ് ഉയരുന്നത് ഗംഗ, കൃഷ്ണ, ഗോദാവരി, കാവേരി, മഹാനദി തുടങ്ങിയ നദികളെയും ബാധിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

തുടര്‍ച്ചയായ കടുത്ത കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകാന്‍ സാധ്യതയുള്ള പ്രളയം ഉള്‍പ്പെടെയുള്ള ദുരന്തങ്ങള്‍ കൂടുതല്‍ ജനവിഭാഗങ്ങളെ ബാധിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനൊപ്പം തീരപ്രദേശങ്ങളിലെ ഭൂഗര്‍ഭജലത്തില്‍ വലിയതോതില്‍ ഉപ്പുവെള്ളം കലരുന്നതോടെ കടുത്ത ശുദ്ധജലക്ഷാമത്തിനും പാരിസ്ഥിതിക മാറ്റങ്ങള്‍ക്കും കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്.

തീരമേഖലയിലെ ആളുകളുടെ ആവാസവ്യവസ്ഥ തന്നെ തകിടം മറിയാനുള്ള സാധ്യകളാണു മുന്നിലുള്ളത്. 2050 ആകുമ്പോഴോയ്ക്കും ഇന്ത്യയില്‍ ജല ദൗര്‍ലഭ്യം രൂക്ഷമാകുമെന്ന് യുണെസ്‌കൊ ഈ വര്‍ഷാദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസിന്റെ ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പ്രൊജക്ട് യു.എന്‍ ക്ലൈമറ്റ് സംഘടനയ്ക്ക് അയച്ചിട്ടുണ്ട്.