പിണറായി വിജയന് തീവ്രവാദി ബന്ധമെന്ന് എഎന്‍ രാധാകൃഷ്ണന്‍; ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ ഇനിയും ഓടേണ്ടിവരുമെന്ന് ശോഭാ സുരേന്ദ്രന്‍

single-img
24 December 2018

ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ ശ്രമിക്കുന്ന പിണറായി വിജയന് തീവ്രവാദി ബന്ധമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. കോടതി വിധിയുടെ മറവില്‍ ഫെമിനിസ്റ്റ് സംഘടനകളെ മുഖ്യമന്ത്രി ശബരിമലയില്‍ നേരിട്ടെത്തിച്ചു.

മാവോയിസ്റ്റ് ബന്ധമുള്ളവരെയാണ് മുഖ്യമന്ത്രി എത്തിച്ചതെന്നും എഎന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. പിണറായി വിജയന് തീവ്രവാദ ബന്ധമുണ്ട്. ശബരിമലയെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം നടത്തുകയാണ് പിണറായി വിജയനെന്നും ഇതിനായി തീവ്രവാദികളില്‍ നിന്ന് പിണറായി പണം പറ്റിയെന്നും എ എന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.

മകളുടെ പേരിലുള്ള ഐടി കമ്പനിക്ക് ആരാണ് മുതല്‍ മുടക്കിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു. അതേസമയം ശബരിമലയെ തകര്‍ക്കാന്‍ അധോലോകസംഘം പ്രവര്‍ത്തിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള ആരോപിച്ചു.

ശബരിമലയില്‍ വന്നവരുടെ ചരിത്രമെടുത്താന്‍ അധോലോകത്തിന്റെ ആസൂത്രിതമായ ശ്രമം കാണാനാകും. ഇതിന് പിന്തുണ നല്‍കുന്നത് പോലീസും സര്‍ക്കാരുമാണ്. എകെജി സെന്ററില്‍ ഇതെല്ലാം ആസൂത്രണം ചെയ്യുന്ന ശക്തികളുണ്ടെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. മലകയറാനെത്തിയ യുവതികള്‍ ചാരപ്പണി നടത്തുന്ന സ്ത്രീകളാണ്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര ഏജന്‍സിയോട് അന്വേഷണം ആവശ്യപ്പെടണമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ ഇനിയും ഓടേണ്ടിവരുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ശബരിമലയിലേക്ക് നിരന്തരം ആചാരം ലംഘിക്കാന്‍ യുവതികള്‍ വരണമെന്ന് ആഗ്രഹിക്കുന്ന ഒരു സര്‍ക്കാരാണ് ഭരണക്കൂടത്തിന് നേതൃത്വം നല്‍കുന്നതെന്നും അവര്‍ പറഞ്ഞു.

ശബരിമലയില്‍ യുവതികള്‍ എത്തുന്നതിനു പിന്നില്‍ സര്‍ക്കാരിന്റെ കൃത്യമായ ഇടപെടലുകള്‍ ഉണ്ട്. യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ സാഹചര്യമുണ്ടാക്കണമെങ്കില്‍ പിണറായിയുടെ പോലീസിന് ശബരിമല സന്നിധാനത്തും നടപ്പന്തലിലും ഭക്തര്‍ അവശേഷിക്കുന്നിടത്തോളം കാലം അവരെ വെടിവച്ച് ഇടേണ്ടിവരുമെന്നും ശോഭാ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.