യുവതികളുടെ സംഘത്തെ തടഞ്ഞത് ശബരിമലയില്‍ കലാപത്തിന് പദ്ധതിയിട്ട കേസില്‍ അറസ്റ്റിലായ പ്രതീഷ് വിശ്വനാഥും സംഘവും

single-img
23 December 2018

ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘത്തെ തടഞ്ഞത് ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥിന്റെ നേതൃത്വത്തിലുളള സംഘം. തുലാമാസ പൂജകള്‍ക്കായി നട തുറന്നപ്പോള്‍ ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് പ്രതീഷ് വിശ്വനാഥ്.

ഇയാളുടെ നേതൃത്വത്തിലാണ് മനിതി സംഘത്തെ പമ്പ ഗാര്‍ഡ് റൂമിന് മുന്നില്‍ തടഞ്ഞുവെച്ചിരിക്കുന്നത്. ദര്‍ശനം നടത്തിയ ശേഷമേ മടങ്ങൂ എന്നാണ് യുവതികളുടെ നിലപാട്. 11 യുവതികളില്‍ ആറ് പേരാണ് കെട്ട് നിറച്ച് മല ചവിട്ടാന്‍ ഒരുങ്ങിയത്.

പമ്പ ഗണപതി കോവിലില്‍ പൂജാരിമാര്‍ യുവതികള്‍ക്ക് കെട്ട് നിറച്ചുനല്‍കാന്‍ വിസമ്മതിച്ചതോടെ യുവതികള്‍ സ്വയം കെട്ടുനിറക്കുകയായിരുന്നു. പൊലീസ് സുരക്ഷയില്‍ എത്തിയ ഇവരെ പമ്പ ഗാര്‍ഡ് റൂം കഴിഞ്ഞുള്ള അയ്യപ്പസ്വാമി റോഡിന് സമീപത്ത് പ്രതിഷേധക്കാര്‍ തടയുകയായിരുന്നു.

തുലാമാസ പൂജകള്‍ക്കായി നട തുറന്നപ്പോള്‍ ശബരിമലയില്‍ സന്ദര്‍ശനത്തിനെത്തിയ ആന്ധ്രാസ്വദേശിനി മാധവിയേയും കുടുംബത്തേയും പ്രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞിരുന്നു. ഇവരെ തടയാനെത്തിയ പൊലീസിനെ പ്രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചിരുന്നു.