ബിജെപി ഹര്‍ത്താലിനെ ന്യായീകരിച്ച് പ്രധാനമന്ത്രി: കേരളത്തില്‍ ത്രിപുര മോഡല്‍ ആവര്‍ത്തിക്കുന്ന ദിനം വിദൂരമല്ലെന്നും മോദി
പ്രളയകാലത്ത് കേരളത്തെ അവഗണിച്ചിട്ടില്ലെന്നും ആവശ്യമായ സഹായങ്ങള്‍ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിച്ചുനല്‍കിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലുള്ള ബി.ജെ.പിയുടെ ബൂത്ത് പ്രസിഡന്റുമാരുമായി വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനംവഴി സംസാരിക്കവെയാണ് പ്രധാനമന്ത്രി ഈ അവകാശവാദം ഉന്നയിച്ചത്.
സംവാദത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ചോദ്യം ചോദിക്കാനുള്ള അവസരം നല്‍കിയിരുന്നു. കേരളത്തില്‍ ഹര്‍ത്താല്‍ നടത്താന്‍ പാര്‍ട്ടി നിര്‍ബന്ധിതമായെന്ന ആമുഖത്തോടെയാണ് മോദി പരിപാടിക്ക് തുടക്കം കുറിച്ചത്. വേദനജനകമായ സംഭവമാണുണ്ടായത്. ഓരോജീവനും അതിന്റേതായ പ്രാധാന്യമുണ്ട്.
പ്രവര്‍ത്തകര്‍ ആത്മഹൂതി പോലുള്ള കടുത്ത നിലപാടുകള്‍ കൈക്കൊള്ളരുതെന്നും മോദി വ്യക്തമാക്കി. ജനാധിപത്യപരമായി പ്രവര്‍ത്തിച്ച് ജനങ്ങളുടെ വിശ്വാസമാര്‍ജിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പാര്‍ട്ടിയുടെ അംഗബലം വര്‍ധിപ്പിക്കാന്‍ വോട്ടര്‍മാരുടെ പ്രതീക്ഷകള്‍ക്കൊത്ത് നമ്മള് ഉയരേണ്ടതുണ്ട്.
ജനങ്ങള്‍ക്കുവേണ്ടി പോരാടുമ്പോള്‍ കാത്തിരിക്കുന്നത് വിലങ്ങുകളാണെങ്കിലും, ജയിലഴികളാണെങ്കിലും, അതൊന്നുമോര്‍ത്ത് ഭയപ്പെടാതെ പോരാടാന്‍ തയാറാവണം. നാലുവര്‍ഷം കൊണ്ട് നമ്മുടെ വീക്ഷണങ്ങള്‍ മാറിക്കഴിഞ്ഞു. കേരളത്തില്‍ മാറി മാറി ഭരിക്കുന്ന മുന്നണികള്‍ അഴിമതിക്കാരുടെയും ഭരിക്കാന്‍ അറിയാത്തവരുടേയും ആണെന്നും പ്രധാനമന്ത്രി ആരോപിച്ചു.
കേന്ദ്രത്തില്‍ മുന്‍ സര്‍ക്കാരുകളെക്കാള്‍ മികച്ച ഭരണമാണ് എന്‍ഡിഎ സര്‍ക്കാര്‍ കാഴ്ച വെക്കുന്നതെന്ന് മോദി അവകാശപ്പെട്ടു. നേരത്തെ വിഐപി എന്ന് വിശേഷിപ്പിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഇഐപി (എവരി പേഴ്സണ്‍ ഈസ് ഇംപോര്‍ട്ടന്റ്) എന്ന സ്ഥിതിയാണെന്നും സര്‍ക്കാര്‍ എല്ലാവരുടേയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.