‘ബാലഭാസ്‌കറിനെ പിന്‍സീറ്റില്‍ കണ്ടു’; ദുരൂഹത വര്‍ദ്ധിപ്പിച്ച് സാക്ഷിമൊഴികളിലെ വൈരുദ്ധ്യം; ലക്ഷ്മിയുടെയും ഡ്രൈവറുടെയും മൊഴി വീണ്ടും രേഖപ്പെടുത്തും
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത വര്‍ദ്ധിപ്പിച്ച് വീണ്ടും സാക്ഷിമൊഴികള്‍. അപകടസമയത്ത് വാഹനം ഓടിച്ചത് ആരാണെന്നതിനെക്കുറിച്ച് അവ്യക്തതകള്‍ നിലനില്‍ക്കുന്നതിനിടെ ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ ഇരുന്ന് ഉറങ്ങുന്നത് കണ്ടെന്ന സാക്ഷിമൊഴിയാണ് സംഭവത്തില്‍ വീണ്ടും ദുരൂഹത വര്‍ദ്ധിപ്പിച്ചത്.
ചവറ സ്വദേശിയായ ഒരാളാണ് പൊലീസിന് ഇത്തരത്തില്‍ മൊഴി നല്‍കിയത്. അപകടം നടന്ന സ്ഥലത്ത് നിന്നും ആംബുലന്‍സിലേക്ക് മാറ്റുമ്പോള്‍ ബാലഭാസ്‌കര്‍ സംസാരിച്ചിരുന്നതായി മറ്റൊരാളും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും.
അപകടം നടക്കുമ്പോള്‍ വാഹനമോടിച്ചിരുന്ന് ആരെന്നതില്‍ വ്യക്തത വരുത്താനാണ് പൊലീസിന്റെ ശ്രമം. വാഹനത്തിലുണ്ടായ ഡ്രൈവര്‍ അര്‍ജുനും, ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെയും മൊഴികളില്‍ വൈരുധ്യമുണ്ട്. അര്‍ജുനാണ് വഹനമോടിച്ചതെന്ന മൊഴിയില്‍ ലക്ഷ്മി ഉറച്ചുനില്‍ക്കുകയാണ്. പക്ഷെ വാഹനമോടിച്ചത് ബാലഭാസ്‌ക്കറാണെന്ന അര്‍ജുന്റെ മൊഴി പ്രധാന സാക്ഷികളും ശരിവയ്ക്കുകയാണ്.
സാക്ഷിമൊഴികള്‍ പരിശോധിച്ച ശേഷം വീണ്ടും ലക്ഷ്മിയുടെയും അര്‍ജുന്റെയും മൊഴി രേഖപ്പെടുത്തും. തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരുന്ന വഴി കൊല്ലത്ത് വച്ച് ജ്യൂസ് കുടിച്ച ശേഷമാണ് ബാലഭാസ്‌ക്കര്‍ വാഹനമോടിച്ചതെന്നാണ് അര്‍ജുന്റെ മൊഴി. കൊല്ലത്ത് വച്ച് ബാലഭാസ്‌കറും അര്‍ജുനും വാഹനത്തിന് പുറത്തിറങ്ങി ജ്യൂസ് കുടിച്ച കാര്യം ലക്ഷ്മിയുടെ മൊഴിയിലുമുണ്ട്.
ഇതിന് വിരുദ്ധമായ വെളിപ്പെടുത്തലുമായാണ് ചവറ സ്വദേശിയായ ഒരാള്‍ കൊല്ലം പൊലീസിനെ സമീപിച്ചത്. ബാലഭാസ്‌ക്കര്‍ പിന്‍സീറ്റില്‍ കിടക്കുകയായിരുന്നുവെന്നും ഡ്രൈവര്‍ ജ്യൂസ് വാങ്ങി ബാലഭാസ്‌ക്കറിന് നല്‍കിയത് കണ്ടുവെന്നാണ് ചവറ സ്വദേശിയുടെ മൊഴി. ദുരൂഹതയുണര്‍ന്ന മൊഴില്‍ വ്യക്ത തേടേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു.
അതേസമയം ഡ്രൈവറുടെ സീറ്റില്‍ നിന്നാണ് ബാലഭാസ്‌കറിനെ പുറത്തേക്കെടുത്തതെന്ന് പ്രധാന സാക്ഷിയായ കൊല്ലം സ്വദേശി പ്രവീണ്‍ പറഞ്ഞു. പുലര്‍ച്ചെ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് പ്രവീണ്‍ അപകടത്തില്‍പ്പെട്ട വാഹനം കാണുന്നത്.
അപകടത്തില്‍ ദുരൂഹത ഉന്നയിച്ച ബാലഭാസ്‌ക്കറിന്റെ അച്ഛന്റെ മൊഴിയും ഈ ആഴ്ച രേഖപ്പെടുത്തും. സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ആറ്റിങ്ങല്‍ ഡിവൈഎസ്പി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിപുലപ്പെടുത്തിയിട്ടുണ്ട്.
വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിനാണ് അന്തരിച്ചത്. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന ബാലഭാസ്‌കറിന്റെ മകള്‍ രണ്ടു വയസ്സുകാരി തേജസ്വിനി ബാല അപകടദിവസം മരിച്ചിരുന്നു. ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംക്ഷനു സമീപം സെപ്റ്റംബര്‍ 25നു പുലര്‍ച്ചെയായിരുന്നു അപകടം.
നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്‌കറിനെ 2 ശസ്ത്രക്രിയകള്‍ക്കു വിധേയനാക്കി. മകളുടെ പേരിലുള്ള വഴിപാടുകള്‍ക്കായി സെപ്റ്റംബര്‍ 23നു തൃശൂര്‍ക്കു പോയ കുടുംബം ക്ഷേത്രദര്‍ശനത്തിനു ശേഷം 24നു രാത്രിയോടെ തിരുമലയിലെ വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം.