തീ നിയന്ത്രണവിധേയം; പ്രദേശത്തെ 2 കി.മീ ചുറ്റളവിലുള്ള സ്കൂളുകള്‍ക്ക് ഇന്ന് അവധി; അട്ടിമറി സാധ്യത പരിശോധിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം മണ്‍വിളയില്‍ വന്‍ തീപിടിത്തം നിയന്ത്രണ വിധേയമാക്കി. 40 യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. വിഷപ്പുക ശ്വസിച്ച് രണ്ടു പേര് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. 500 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി കമ്പനി അധികൃതർ അറിയിച്ചു.
ചിറയിൻകീഴ് സ്വദേശി സിംസണിന്റ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. തീപിടുത്തമുണ്ടായ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിൽ നിന്ന് മാറി നിൽക്കാന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി. പ്രദേശത്തെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്കൂളുകള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
ഇന്നലെ വൈകീട്ട് ഏഴേ കാലോടെ ആരംഭിച്ച അഗ്നിബാധ ഏതാണ്ട് പന്ത്രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് നിയന്ത്രണ വിധേയമായത്. ബലക്ഷയമുള്ള കെട്ടിടത്തിന്റെ ചില ഭാഗത്തെ ഭിത്തികള്‍ കയറും കപ്പിയും ഉപയോഗിച്ച് തകര്‍ക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ അഗ്നി ശമനസേനയും പൊലീസും. അഗ്നിശമനസേനയുടെ കാര്യക്ഷമമായ പ്രവര്‍ത്തനമാണ് കൂടുതല്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്.
അതേസമയം സംഭവത്തില്‍ സര്‍ക്കാര്‍ അട്ടിമറി സാധ്യത പരിശോധിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ വകുപ്പു മന്ത്രി ഇ.പി ജയരാജനുമായും കൂടി ആലോചിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ബുധനാഴ്ച വൈകിട്ട് 6.30നാണ് ഉൽപാദന യൂണിറ്റിന്റെ മൂന്നാംനിലയിൽ തീയും പുകയും ഉയർന്നത്. രണ്ടാം ഷിഫ്റ്റിൽ ജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ 120 പേർ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നു. എല്ലാവരും ഓടി രക്ഷപ്പെട്ടു. കെട്ടിടമാകെ തീ വ്യാപിക്കുന്നതിനിടെ വലിയ ശബ്ദത്തിൽ ഇരുപതിലേറെ പൊട്ടിത്തെറികളുമുണ്ടായി.
പ്ലാസ്റ്റിക് ഫാക്ടറിക്കു സമീപം സൂക്ഷിച്ചിരുന്ന കെമിക്കൽ ബാരലുകളും രാസവസ്തുക്കളുമാണു തീപിടുത്തത്തിന്റെ വ്യാപ്തി കൂട്ടിയത്. ഫാക്ടറിക്കു സമീപം മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങിനായി നിർമിച്ച വേദിയും കത്തിയമർന്നു. ഫാമിലി പ്ലാസ്റ്റിക്കിന്റെ നിർമാണ യൂണിറ്റും ഗോഡൗണുമെല്ലാം രണ്ടേക്കറോളം വരുന്ന ഇവിടത്തെ പ്രധാന യൂണിറ്റിൽ പ്രവർത്തിക്കുന്നുണ്ട്. 2 ദിവസം മുമ്പ് ഇതേ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ തീപിടിത്തം ഉണ്ടായിരുന്നു. 5 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് അന്നുണ്ടായത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ വി.കെ.പ്രശാന്ത് എന്നിവർ സ്ഥലത്തെത്തി.