‘ശരീരം വില്‍ക്കാന്‍ തെരുവിലേക്ക് ഇറങ്ങാതെ മറ്റ് മാര്‍ഗമില്ല’; രഞ്ജു മോഹന്‍ പറയുന്നു

single-img
26 October 2018

‘ഇനിയും പട്ടിണി കിടന്ന് നരകിക്കാന്‍ വയ്യ. മാന്യമായ ജോലി ചെയ്ത് ജീവിക്കാന്‍ ശ്രമിച്ചപ്പോള്‍ കിട്ടിയത് അവഗണനയും പരിഹാസവും മാത്രം. കൊച്ചി മെട്രോ പടിയിറക്കി വിട്ട രഞ്ജു മോഹന്‍ എന്ന ട്രാന്‍സ് ജെന്‍ഡറിന്റെ വാക്കുകളാണിത്. ഇനിയും തെണ്ടാന്‍ കഴിയില്ല, എന്റെ ലിംഗമാണ് അവര്‍ക്ക് പ്രശ്‌നം.

എല്ലാരും പറയുന്നുണ്ട് അബദ്ധമൊന്നും കാട്ടരുതെന്നും ജോലി അവസരങ്ങള്‍ ഒരുപാടുണ്ടെന്നും, പക്ഷേ എവിടെ. മറ്റൊന്നും നടന്നില്ലെങ്കില്‍ ഞാനാ കടുംകൈ ചെയ്യും. ശരീരം വില്‍ക്കാന്‍ തെരുവിലേക്കിറങ്ങും. ഇതൊന്നും ചെയ്യാതെ തന്നെ ഞാന്‍ പലര്‍ക്കും പോക്കു കേസാ…ഇനി ആ കടുംകൈ ചെയ്തിട്ട് പട്ടിണി കിടക്കാതിരിക്കാമല്ലോ’രഞ്ജു പറയുന്നു.

കൊച്ചി മെട്രോയില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ജോലി നല്‍കിയെന്നും അവരുടെ ജീവിതം സുരക്ഷിതമായെന്നും പത്രങ്ങളില്‍ വാര്‍ത്ത വന്നെങ്കിലും അത്ര സുന്ദരമായിരുന്നില്ല കാര്യങ്ങളെന്ന് രഞ്ജു പറഞ്ഞു. ആരും കരുതുന്നത് പോലെ താനും തന്റെ സുഹൃത്തുക്കളും എസിക്കു കീഴെ കുളിരു കോരിയിരിക്കുന്ന സര്‍ക്കാര്‍ ആപ്പീസുകാരിയൊന്നുമല്ല.

കൊച്ചി മെട്രോ ടിക്കറ്റിങ് ജോലി ഏല്‍പ്പിച്ചിട്ടുള്ള ഒരു കമ്പനിയിലെ കോണ്‍ട്രാക്റ്റ് സ്റ്റാഫ് മാത്രമായിരുന്നു താന്‍. ചാനല്‍ ചര്‍ച്ചകളിലും പത്രക്കോളങ്ങളിലും ട്രാന്‍സ് ജെന്‍ഡറുകളുടെ അവകാശ പോരാട്ടത്തെക്കുറിച്ച് ചിലര്‍ വാദിക്കുന്നത് കേട്ടിട്ടുണ്ടെന്നും പക്ഷേ അതൊന്നും ഞങ്ങളുടെ ജീവിതത്തിലില്ല. ഞങ്ങള്‍ എന്നും അവിടുത്തെ ഉദ്യോഗസ്ഥര്‍ക്ക് രണ്ടാം തരക്കാരായിരുന്നുവെന്നും രഞ്ജു പറയുന്നു.

10000 രൂപയായിരുന്നു ശമ്പളം. ആ കാശ് ഒന്നിനും തികയാതെ വന്നപ്പോള്‍ ട്രെയിനില്‍ ഭിക്ഷയെടുക്കാന്‍ വരെ പോയിട്ടുണ്ട്. ഗ്വാളിയര്‍, ഷാലിമാര്‍ ട്രെയിനുകളില്‍ പാട്ടുപാടി ഭിക്ഷയ്ക്കറങ്ങി. പക്ഷേ ആര്‍പിഎഫിലെ സാറന്‍മാര്‍ അവിടെ നിന്നും ഞങ്ങളെ പടിയടച്ച് പിണ്ഡം വച്ചു. എന്താ ചെയ്ക…ഇങ്ങനെ കിടന്ന് നരകിക്കാനാകും ഞങ്ങളുടെ വിധി രഞ്ജു പറഞ്ഞു.

ഒരിക്കല്‍ ജോലിയിലെ പിഴവിന്റെ പേരില്‍ മേലുദ്യോഗസ്ഥന്‍ ഒരുപാട് പേരുടെ മുന്നില്‍ വെച്ച് ചീത്ത പറയുകയും തന്നെ പുറത്താക്കുകയും ചെയ്തു. സിസ്റ്റം ഡൗണായതാണെന്നും തന്റെ പിഴവല്ലെന്നും പറഞ്ഞിട്ട് അദ്ദേഹം ഏതൊന്നും ഉള്‍ക്കൊണ്ടില്ല. മറ്റൊരു വ്യക്തിയായിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു.

പിന്നീട് കൈയ്യും കാലും പിടിച്ച് ജോലിക്ക് കയറി. എന്നാല്‍ രാത്രി 11 മണിയ്ക്ക് ജോലി കഴിഞ്ഞ് വരുമ്പോള്‍ എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനടുത്ത് വച്ച് ഒരുത്തന്‍ തന്നെ ആക്രമിക്കുകയും ബാഗ് പിടിച്ച് പറിക്കുകയും ചെയ്തു. അവന്റെ
ഉദ്ദേശ്യം തെറ്റായിരുന്നു.

താന്‍ അത്തരക്കാരിയല്ലെന്നും വേറെ ആളെ നോക്കണമെന്നും കരഞ്ഞ് പറഞ്ഞെങ്കിലും അവന്‍ വിട്ടില്ല. ഒടുവില്‍ ഒന്നും നടക്കില്ലെന്ന് കണ്ടപ്പോള്‍ തന്റെ ബാഗും തട്ടിപ്പറിച്ച് അവന്‍ ഓടി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ സംഭവം തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടു.

ലൈംഗിക തൊഴിലാളികള്‍ക്ക് ജോലി നല്‍കാനാകില്ലെന്നായിരുന്നു അവരുടെ വാദം. സംഭവിച്ച കാര്യങ്ങള്‍ ഒക്കെ വള്ളിപുള്ളി തെറ്റാതെ പറഞ്ഞെങ്കിലും അവരതൊന്നും കേട്ടില്ല. ജോലി പോയാല്‍ മറ്റ് മാര്‍ഗ്ഗമൊന്നും ഇല്ലെന്ന് പറഞ്ഞെങ്കിലും ഫലമുണ്ടായില്ലെന്ന് രഞ്ജു പറഞ്ഞു.

താനൊരു ബിഎസ്സിക്കാരിയാണ്. തനിക്ക് ടെലി കോളറായി ജോലി ചെയ്ത് എക്‌സ്പീരിയന്‍സും ഉണ്ട്. പക്ഷേ ജോലിക്കായി പിന്നേയും പല വാതിലുകളില്‍ മുട്ടിയിയെങ്കിലും ട്രാന്‍സ്‌ജെന്‍ഡര്‍ ആയതിന്റെ പേരില്‍ ജോലി നിഷേധിക്കപ്പെട്ടു. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയക്ക് 50,000 രൂപ ധനസഹായം, പുനരധിവാസ പദ്ധതി, വായ്പാ സഹായം എന്നിങ്ങനെ വാഗ്ദാനങ്ങള്‍ ഒരുപാടുണ്ടെങ്കിലും തനിക്ക് ഒന്നും ഇതുവരെ കിട്ടിയില്ലെന്നും രഞ്ജു വ്യക്തമാക്കി.