ബിഗ് ബോസില്‍ പുതിയ വിവാദത്തിന് തിരികൊളുത്തി ശ്രീശാന്ത്

single-img
25 October 2018

സല്‍മാന്‍ ഖാന്‍ അവതാരകനായെത്തുന്ന ഹിന്ദി ബിഗ് ബോസിലെ ഏറ്റവും പോപ്പുലര്‍ മത്സരാര്‍ഥിയാണ് മുന്‍ ക്രിക്കറ്റ് താരവും നടനുമായ ശ്രീശാന്ത്. വളരെ പെട്ടന്ന് പ്രതികരിക്കുന്ന ഒരാളായതിനാല്‍ ശ്രീശാന്ത് ബിഗ് ബോസില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ബിഗ് ബോസ് തുടങ്ങിയപ്പോള്‍ മുതല്‍ പല വിവാദത്തിലും ശ്രീശാന്ത് ചെന്ന് ചാടിയിട്ടുണ്ട്.

ഏറ്റവും ഒടുവില്‍ മറ്റു മത്സരാര്‍ത്ഥിക്കെതിരേ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണം. ബിഗ് ബോസിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമായെത്തിയ മിനി സ്‌ക്രീന്‍ താരം രോഹിത് സുശന്തിയാണ് ശ്രീശാന്തിന്റെ ദ്വയാര്‍ത്ഥ പ്രയോഗത്തിന് ഇരയായത്.

ശ്രീശാന്തിനെ എങ്ങനെ ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്താക്കമെന്ന് രോഹിത് മറ്റു മത്സരാര്‍ത്ഥികളുമായി പങ്കുവെക്കുകയുണ്ടായി. ഇതാണ് ശ്രീശാന്തിനെ ചൊടിപ്പിച്ചത്. പിന്നീട് ഇരുവരും വാക്കുത്തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇത് മറ്റൊരു തലത്തിലേക്ക് മാറുകയായിരുന്നു.

ശ്രീശാന്ത് മറ്റു മത്സരാര്‍ത്ഥികളുടെ മുന്നില്‍ വച്ച് രോഹിത്തിനെ പരിഹസിച്ചിരുന്നു. അതിനിടെയുണ്ടായ ചില സംസാരമാണ് പുതിയ വിവാദങ്ങള്‍ക്ക് തിരിക്കൊളുത്തിയത്. രോഹിത് എന്തിനാണ് പര്‍പ്പിള്‍ ഷോര്‍ട്‌സ് ഉപയോഗിക്കുന്നതെന്നായിരുന്നു ശ്രീശാന്തിന്റെ സംശയം.

മാത്രമല്ല, രോഹിത്തിന്റെ ചേഷ്ടകള്‍ അനുകരിക്കുകയും ചെയ്തു. അപ്പോഴെല്ലാം കൂടെയുണ്ടായിരുന്ന മറ്റൊരു മത്സരാര്‍ത്ഥി ദീപിക കകറും കരണ്‍വീര്‍ വൊഹ്‌റയും ഇതെല്ലാം ആസ്വദിക്കുന്നണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണിലെ മത്സരാര്‍ത്ഥിയും രോഹിത്തിന്റെ അടുത്ത സുഹൃത്തുമായ വികാസ് ഗുപ്തയ്ക്ക് ഇതൊന്നും അത്ര ദഹിച്ചില്ല.

ട്വിറ്ററില്‍ ശ്രീശാന്തിനെതിരേ രൂക്ഷമായ ഭാഷയിലാണ് വികാസ് പ്രതികരിച്ചത്. ബിഗ് ബോസില്‍ രോഹിതിനെ ബ്യൂട്ടിഫുളെന്ന് വിശേഷിപ്പിച്ചിരുന്നു ശ്രീശാന്ത്. ഇതും മുകളില്‍ പറഞ്ഞ സംഭവവും ദ്വയാര്‍ത്ഥത്തിലാണ് ശ്രീശാന്ത് ഉപയോഗിച്ചതെന്ന് വികാസ് പറയുന്നു. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ കഴിഞ്ഞ സീസണില്‍ തനിക്ക് നേരെയും ഉണ്ടായിരുന്നു.

അതിന്റെ വേദന തനിക്ക് അറിയാമെന്നും വികാസ് ഗുപ്ത വ്യക്തമാക്കി. ഹാന്‍ഡ്‌സം എന്ന് പറയേണ്ടതിന് പകരമാണ് ശ്രീശാന്ത് ബ്യൂട്ടിഫുള്‍ എന്ന് വിശേഷിപ്പിച്ചതെന്ന് വികാസ് പറഞ്ഞു. ഇതെല്ലാം ദ്വയാര്‍ത്ഥ പ്രയോഗമായിരുന്നുവെന്നായിരുന്നു വികാസിന്റെ പക്ഷം. എല്‍ജിബിടി അംഗങ്ങളെപ്പോലും കളിയാക്കുകയാണ് ശ്രീശാന്ത് തന്റെ പ്രവൃത്തിയിലൂടെ ചെയ്‌തെന്ന് വികാസ് പറഞ്ഞു.