മഞ്ചേശ്വരം എംഎല്‍എ മരിച്ച സാഹചര്യത്തില്‍ കേസ് തുടരാന്‍ താത്പര്യമുണ്ടോ?: കെ സുരേന്ദ്രനോട് ഹൈക്കോടതി

single-img
25 October 2018

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസുമായി മുന്നോട്ടു പോകണമോ എന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനോട് ഹൈക്കോടതി. മഞ്ചേശ്വരം എം.എല്‍.എ അബ്ദുള്‍ റസാഖ് മരിച്ച സാഹചര്യത്തിലാണ് കോടതി നടപടികളുമായി മുന്നോട്ടു പോകേണ്ടതുണ്ടോ എന്ന് ഹൈക്കോടതി സുരേന്ദ്രനോട് ആരാഞ്ഞത്.

ഇതില്‍ രണ്ട് ദിവസത്തിനകം മറുപടി നല്‍കാമെന്ന് കെ.സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്ന് മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി. കേസ് തുടരാന്‍ താത്പര്യമില്ലെന്ന് കെ സുരേന്ദ്രന്‍ അറിയിച്ചാല്‍ മറ്റ് പരാതിക്കാര്‍ ഉണ്ടോ എന്ന് കോടതി ആരായും.

അതിന് ശേഷം ഗസറ്റില്‍ പ്രസിദ്ധീകരിക്കും. അതോട് കൂടി മാത്രമേ കോടതി നടപടി അവസാനിക്കൂ. 89 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായ പി.വി അബ്ദുള്‍ റസാഖ് വിജയിച്ചത്. വിജയം ചോദ്യം ചെയ്ത് തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നു എന്ന പരാതിയുമായാണ് സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്.

67 ഓളം സാക്ഷികളെ ഇനി വിസ്തരിക്കാനുണ്ടെന്ന് കെ.സുരേന്ദ്രന്‍ അറിയിച്ചിരുന്നു. അതിനാല്‍ പാര്‍ട്ടി നേതാക്കന്മാരുമായി ആലോചിച്ചാകും ഇക്കാര്യത്തില്‍ കോടതിയില്‍ എന്ത് നിലപാട് അറിയിക്കണം എന്ന് തീരുമാനിക്കുക എന്ന് കെ.സുരേന്ദ്രന്‍ പ്രതികരിച്ചു.

മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ ഏപ്രില്‍ 19നകം ഉപതിരഞ്ഞെടുപ്പു നടത്തേണ്ടതാണെങ്കിലും ഹൈക്കോടതി വിധി അനുസരിച്ചാകും അന്തിമതീരുമാനം. ഒരു മണ്ഡലത്തില്‍ ഒഴിവുവന്നാല്‍ ആറു മാസത്തിനകം ഉപതിരഞ്ഞെടുപ്പ് എന്നാണു വ്യവസ്ഥ. മേയില്‍ നടക്കേണ്ട ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പു തന്നെ മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പു വേണ്ടി വരുമെന്നര്‍ഥം.

തിരഞ്ഞെടുപ്പു വൈകിയേക്കാമെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളില്‍ ആലോചനകളും അണിയറ നീക്കങ്ങളും വൈകില്ല. മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളില്‍ ആറിടത്തു യുഡിഎഫും രണ്ടെണ്ണം എല്‍ഡിഎഫുമാണു ഭരിക്കുന്നത്. യുഡിഎഫും ബിജെപിയും തുല്യശക്തികളായ എണ്‍മകജെ പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ പ്രസിഡന്റായ ബിജെപിയിലെ രൂപവാണി ആര്‍.ഭട്ടിനെ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കി എല്‍ഡിഎഫ് പിന്തുണയോടെ യുഡിഎഫ് ഭരണം നേടിയതു അടുത്തിടെയാണ്.

ശബരിമല യുവതീപ്രവേശം അടക്കമുള്ള പ്രശ്‌നങ്ങള്‍ മഞ്ചേശ്വരത്ത് നിര്‍ണായകമാകും. ബിജെപി ഇതു വിദഗ്ധമായി ഉപയോഗിക്കുമെന്നത് യുഡിഎഫിനു വലിയ വെല്ലുവിളിയാണ്. മഞ്ചേശ്വരത്തു നഷ്ടപ്പെടാന്‍ കാര്യമായി ഒന്നുമില്ലാത്ത എല്‍ഡിഎഫിന്റെ ശ്രമം ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കുകയാകും. യുഡിഎഫും ബിജെപിയും കൊമ്പു കോര്‍ക്കുമ്പോള്‍ കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് നേടാന്‍ കഴിഞ്ഞാല്‍ അതുതന്നെ എല്‍ഡിഎഫ് നേട്ടമായി വ്യാഖ്യാനിക്കപ്പെടും.

തിരഞ്ഞെടുപ്പു ചരിത്രത്തില്‍ ഒട്ടേറെ പ്രത്യേകതകളുള്ള മണ്ഡലമാണു മഞ്ചേശ്വരം. കേരള നിയമസഭയിലേക്ക് എതിരില്ലാതെ ഒരു സ്ഥാനാര്‍ഥി ജയിച്ചത് ഇവിടെ മാത്രമാണ്.– സ്വതന്ത്രനായ എം.ഉമേഷ് റാവു (1957). 1965ല്‍ തിരഞ്ഞെടുക്കപ്പെട്ട മഹാബല ഭണ്ഡാരിയാണു മണ്ഡലത്തില്‍ നിന്നു ജയിച്ച ഏക കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. സിപിഎമ്മിന്റെ ഏകജയം 2006 സി.എച്ച്. കുഞ്ഞമ്പു. എല്‍ഡിഎഫ് പലപ്പോഴും മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുന്ന അപൂര്‍വം മണ്ഡലങ്ങളില്‍ ഒന്നു കൂടിയാണിത്.