ഗോവയില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന് സൂചന

single-img
16 October 2018

ഗോവയിലെ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്കെന്ന് സൂചന. ദയാനന്ദ് സോപ്‌തെ, സുഭാഷ് ഷിരോദ്കര്‍ എന്നീ എം.എല്‍.എമാര്‍ തിങ്കളാഴ്ച രാത്രി ഡല്‍ഹിയിലേക്ക് പോയതോടെയാണ് അഭ്യൂഹം ശക്തമായത്. ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷയെ കാണാനാണ് ഇരുവരും ഡല്‍ഹിയിലേക്ക് പോകുന്നതെന്ന് ബി.ജെ.പി നേതാവ് മാധ്യമങ്ങളെ അറിയിച്ചു.

ഇരുവരും കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുമെന്നും ബി.ജെ.പി നേതാവ് വ്യക്തമാക്കി. ദയാനന്ദ് സോപ്‌തെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതാവും മുഖ്യമന്ത്രിയുമായ ലക്ഷ്മികാന്ത് പര്‍സേക്കറെയാണ് പരാജയപ്പെടുത്തിയത്. ഷിരോദ മണ്ഡലത്തെയാണ് ശിരോദ്കര്‍ പ്രതിനിധീകരിക്കുന്നത്.

മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അസുഖബാധിതനായി ചികിത്സയിലായതോടെ ഗോവയില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെയാണ് രണ്ട് എംഎല്‍എമാര്‍ ബിജെപി പക്ഷത്തേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഗോവയില്‍ ഭരണമില്ലാത്ത സ്ഥിതിയാണെന്നും തങ്ങളെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രപതിക്ക് കത്ത് നല്‍കിയതിന് പിന്നാലെയാണ് ഈ നീക്കങ്ങള്‍. 16 എംഎല്‍എമാരുള്ള കോണ്‍ഗ്രസാണ് സംസ്ഥാന നിയമസഭയിലെ ഏറ്റവും വലിയ കക്ഷി.