എസ്‌ഐയോട് അഞ്ഞൂറു രൂപയ്ക്കു ചില്ലറ ചോദിച്ചു; യുവാവിനെ പെറ്റിക്കേസില്‍ പ്രതിയാക്കി: സംഭവം തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍

single-img
15 October 2018

അഞ്ഞൂറു രൂപയ്ക്കു പൊലീസിനോടു ചില്ലറ ചോദിച്ച യുവാവിനു ഫോര്‍ട്ട് പൊലീസിന്റെ പീഡനമെന്നു പരാതി. നെയ്യാറ്റിന്‍കര സ്വദേശി മിഥുനിനാണു ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്‌ഐയില്‍നിന്നു മോശം പെരുമാറ്റം നേരിടേണ്ടി വന്നത്.

ശനിയാഴ്ച വൈകിട്ടു പവര്‍ഹൗസ് ജംഗ്ഷനു സമീപമായിരുന്നു സംഭവമെന്ന് മിഥുന്‍ പറയുന്നു. പൊലീസ് ജീപ്പില്‍ ഡ്രൈവിങ് സീറ്റില്‍ ഇരുന്ന പ്രൊബേഷന്‍ എസ്‌ഐയോട് അഞ്ഞൂറു രൂപയ്ക്കു ചില്ലറ ചോദിച്ചതാണു വിനയായത്. പോലീസുകാരനോടാണോ ചില്ലറ ചോദിക്കുന്നത് എന്ന് ആക്രോശിച്ച എസ്‌ഐ, മിഥുനെ ജീപ്പിന്റെ പിറകില്‍ ചാരി നിര്‍ത്തി.

ഇതിനെതിരെ സംഭവം കണ്ടുനിന്നവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഉടന്‍ എസ്‌ഐ സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി. തുടര്‍ന്നു കസ്റ്റഡിയില്‍ എടുത്ത മിഥുനെതിരെ പെറ്റിക്കേസ് ചാര്‍ജ് ചെയ്തു.

എടിഎമ്മില്‍നിന്നു ലഭിച്ചത് അഞ്ഞൂറിന്റെ നോട്ടായതിനാലാണു ചില്ലറ തേടി പൊലീസിനെ സമീപിച്ചതെന്നു മിഥുന്‍ പറഞ്ഞു. എന്നാല്‍ മദ്യപിച്ചതിനാണു കേസെടുത്തതെന്നാണ് ഫോര്‍ട്ട് പൊലീസിന്റെ വിശദീകരണം.