പ്രളയം വിഴുങ്ങിയ ചാലക്കുടിയെ വീണ്ടും ദുരിതത്തിലാക്കി കാറ്റും മഴയും: അഞ്ച് കോടിയുടെ നാശനഷ്ടം
പ്രളയം വിഴുങ്ങിയ ചാലക്കുടിയെ വീണ്ടും ദുരിതത്തിലാക്കി ബുധനാഴ്ച വൈകീട്ട് വീശിയടിച്ച കാറ്റും മഴയും ഉണ്ടാക്കിയത് അഞ്ച് കോടി രൂപയുടെ നാശനഷ്ടം. പത്ത് വീടുകൾ പൂർണ്ണമായും 30 വീടുകൾ ഭാഗികമായും തകർന്നു. കെഎസ്ഇബിക്കാണ് കാറ്റിൽ കനത്ത നഷ്ടം ഉണ്ടായിരിക്കുന്നത്. വൈദ്യുതി കമ്പികളെല്ലാം പൊട്ടി ചാലക്കുടി നഗരവും പരിസരപ്രദേശവും കഴിഞ്ഞ രാത്രി ഇരുട്ടിലായിരുന്നു. ചാലക്കുടി റെയിൽവെ പാലത്തിൽ മണ്ണിടിഞ്ഞത് ട്രെയിൻ ഗതാഗതത്തെയും തടസപ്പെടുത്തി. മണൽചാക്കുകൾ നിരത്തി ബലപ്പെടുത്തിയാണ് ട്രെയിൻ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്. പരിസരവാസികളാണ് അപകടാവസ്ഥ അധികൃതരെ അറിയിച്ചത്.
ചുഴലിയിൽ മരങ്ങൾ വീണതോടെയാണ് നാശം കനത്തത്. സുരഭി തിയറ്ററിന്റെ മേൽക്കൂര അടർന്ന് പറന്നതോടെ സിനിമ കണ്ടിരുന്നവർ പ്രാണരക്ഷാർത്ഥം പുറത്തേക്കോടി രക്ഷപ്പെട്ടുകയായിരുന്നു. പ്രദേശത്ത് നൂറിലേറെ ചെറുതും വലുതുമായ മരങ്ങളാണ് നിലംപതിച്ചത്. നൂറ്റാണ്ട് പ്രായമെത്തിയ മരങ്ങളടക്കം നിരവധി മരങ്ങളാണ് കടപുഴകിയത്. അറുപതോളം വലിയ തേക്കുമരങ്ങളും കടപുഴകി. തെങ്ങ്, ജാതി, വാഴ തുടങ്ങിയവയും കടപുഴകി വീണു. പടിഞ്ഞാറെ ചാലക്കുടിയിലും സൗത്ത് ജംഗ്ഷനിലും വിജയരാഘവപുരത്തുമാണ് ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചത്. ചാലക്കുടി കെഎസ്ആർടിസി ഡിപ്പോയിൽ മൂന്ന് മരങ്ങൾ വീണു.
തൃശൂരിലെ മറ്റിടങ്ങളിലും കാറ്റും മഴയും നാശങ്ങളുണ്ടാക്കി. തൃശൂർ വടക്കേ സ്റ്റാന്റില് വൈദ്യുതി ലൈനിന് തീപിടിച്ചു. പറവട്ടാനിയിലെ ആണി കമ്പനിയിലും തീപിടുത്തമുണ്ടായി. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. വടക്കേ സ്റ്റാന്റ് വെള്ളത്തിനടിയിലായി. ശക്തനിലും പൂത്തോളും സ്വരാജ് റൗണ്ടിലും വെള്ളം കയറി. പലയിടത്തും മരങ്ങളും ഇലക്ട്രിക്ക് പോസ്റ്റുകളും വീണ് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. കിഴക്കേ കോട്ടയിൽ ജൂബിലിക്ക് സമീപം ഫയർഫോഴ്സെത്തി മരം മുറിച്ചുമാറ്റിയാണ് നഗരത്തിലേക്കുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്. മ്യൂസിയം ക്രോസ് റോഡിലും മരം വീണ് ഗതാഗതം തടസമായി.
അതേസമയം ലക്ഷദ്വീപിനടുത്ത് നാളെ രൂപം കൊള്ളന്ന ന്യൂനമർദ്ദം എട്ടാം തീയതിയോടെ വൻചുഴലിക്കാറ്റാകുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ വർഷം നാശം വിതച്ച ഒാഖിയിൽ നിന്ന് വ്യത്യസ്തമായി ഇത് കേരളതീരത്തുനിന്ന് മാറി ലക്ഷദ്വീപിന്റെ വടക്ക് പടിഞ്ഞാറൻ ദിശയിലേക്ക് പോകാനാണ് സാദ്ധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം ഡയറക്ടർ സന്തോഷ് പറഞ്ഞു.
വേഗത 87 കിലോമീറ്റർ
നാളെ സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ മേലെയായി ന്യൂനമർദ്ദം രൂപം കൊള്ളും
രണ്ടുദിവസത്തിനകം ഡിപ്രഷനായും ഡീപ് ഡിപ്രഷനായും വൻ ചുഴലിക്കൊടുങ്കാറ്റായും സംഹാര രൂപമെടുക്കാം.
തുടക്കത്തിൽ മണിക്കൂറിൽ 31 കിലോമീറ്റർ വരെ വേഗത.
ചുഴലിക്കാറ്റാകുമ്പോൾ മണിക്കൂറിൽ 87 കിലോമീറ്റർ വേഗത.
ഒാഖി വേഗത മണിക്കൂറിൽ 155 കിലോമീറ്ററായിരുന്നു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം,തൃശൂർ,പാലക്കാട്, മലപ്പുറം മേഖലകളിൽ മഴയും കാറ്റും ഇടിമുഴക്കവും ഉണ്ടാകും
നാളെ മുതൽ എട്ടുവരെ സംസ്ഥാനം മുഴുവൻ ജാഗ്രത പാലിക്കണം.
നിർദ്ദേശങ്ങൾ
അതിശക്തമായ കാറ്റിൽ കടൽ പ്രക്ഷുബ്ധമാവും. മത്സ്യത്തൊഴിലാളികൾ നാളേക്ക് മുമ്പ് സുരക്ഷിതമായ ഏറ്റവുമടുത്ത തീരത്തെത്തണം.
ഇന്നേക്ക് ശേഷം ആരും കടലിൽ പോകരുത്. തീരത്താകെ ഈ നിർദ്ദേശം ഉച്ചഭാഷിണിയിലൂടെ അറിയിക്കും.
നാളെയോടെ കേരളത്തിലാകെ അതിശക്തമായ മഴയ്ക്ക് സാദ്ധ്യത.
മലയോരമേഖലയിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാദ്ധ്യത. ഇവിടങ്ങളിലുള്ളവർ അധികൃതരുടെ നിർദ്ദേശം സ്വീകരിക്കണം.
നാളെയോടെ ഇത്തരം സ്ഥലങ്ങളിൽ കളക്ടർമാർ ക്യാമ്പുകൾ തയ്യാറാക്കണം.
മലയോരമേഖലകളിൽ രാത്രിസഞ്ചാരം ഒഴിവാക്കണം.
ഇനിയൊരറിയിപ്പ് വരെ മൂന്നാർ യാത്ര ഒഴിവാക്കണം.
വെള്ളപ്പൊക്ക സാദ്ധ്യതയുള്ളതിനാൽ പുഴയുടെയും തോടുകളുടെയും തീരത്തുള്ളവർ ക്യാമ്പുകളിലേക്ക് മാറണം.
ജലാശയങ്ങളിൽ കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങരുത്.
ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകാനും വൈദ്യുതിലൈനുകൾ തകരാറിലാവാനും സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.
പ്രളയം ബാധിച്ചതും ഉരുൾപൊട്ടലുണ്ടായതുമായ സ്ഥലങ്ങളിൽ പൊലീസ് ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നൽകും.
പ്രളയത്തിൽ തകർന്ന വീടുകൾ വാസയോഗ്യമായിട്ടില്ലാത്തതിനാൽ പഴയ കേന്ദ്രങ്ങളിൽ ക്യാമ്പുകളൊരുക്കും.
കേന്ദ്ര സേനാവിഭാഗങ്ങളോട് സജ്ജമാകാൻ ആവശ്യപ്പെട്ടു.
ദേശീയ ദുരന്തനിവാരണ സേനയുടെ അഞ്ച് ടീമുകളെ അധികമായി ആവശ്യപ്പെട്ടു.
ഭിന്നശേഷിക്കാരെ ദുരന്ത സാദ്ധ്യതാമേഖലകളിൽ നിന്ന് മാറ്റണം.
ദുരന്ത നിവാരണ അതോറിട്ടി ഇന്ന് ഡാമുകളുടെ ജലനിരപ്പ് പരിഗണിച്ച് നടപടികളെടുക്കും. 7ന് റെഡ് അലർട്ട്
അതിശക്തമായ മഴയ്ക്ക് സാദ്ധ്യത. 7ന് ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ റെഡ് അലർട്ട്.
തിരുവനന്തപുരം മുതൽ എറണാകുളം വരെ ഒാറഞ്ച് അലർട്ട്