യുവനടി നിലാനിയുടെ തിരോധാനത്തില്‍ ദുരൂഹത, ഫോണുകള്‍ സ്വിച്ച് ഓഫ്

single-img
25 September 2018

മുന്‍ കാമുകന്‍ ആത്മഹത്യ ചെയ്തതിനു പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച തമിഴ് നടി നിലാനിയെ കാണാനില്ല. കീടനാശിനി കുടിച്ച് ചികിത്സയിലായിരുന്ന നടിയെ ഡിസ്ചാര്‍ജ് ചെയ്തതിനു ശേഷമാണ് കാണാതായത്. കാണാതായതു മുതല്‍ നടിയുടെ ഫോണ്‍ സ്വിച്ച് ഓഫാണ്.

അതിനാല്‍ തന്നെ ഇവരുമായി ആര്‍ക്കും ബന്ധപ്പെടാന്‍ സാധിച്ചിട്ടുമില്ല. നടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലാനിയുടെ മുന്‍ കാമുകന്‍ ലളിത് കുമാര്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് താരം വാര്‍ത്തകളില്‍ നിറയുന്നത്.

മൂന്ന് വര്‍ഷത്തോളം ഇരുവരും അടുപ്പത്തിലായിരുന്നു. കുമാറിന്റെ ആത്മഹത്യയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് നിലാനി നേരത്തെ വ്യക്തമാക്കിയിരുന്നു. തന്റെ ഭാഗം വിശദീകരിക്കാന്‍ മാദ്ധ്യമപ്രവര്‍ത്തകരെ കാണുമെന്ന് പറഞ്ഞിരുന്ന നടി ഇതിന് തൊട്ടുമുമ്പാണ് കീടനാശിനി ഉപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

സംഭവത്തില്‍ ആത്മഹത്യാശ്രമത്തിനും പോലീസ് കേസെടുത്തു. എന്നാല്‍ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായ നടിയെ പിന്നീട് കാണാതാവുകയായിരുന്നു. രണ്ട് മക്കളോടൊപ്പമാണ് നടി ആശുപത്രിയില്‍ നിന്നും അപ്രത്യക്ഷമായത്.