പായ്‌വഞ്ചിയില്‍ ഗോള്‍ഡണ്‍ ഗ്ലോബ് പ്രയാണത്തിനിടെ അഭിലാഷ് ടോമി അപകടത്തിൽപ്പെട്ടു
പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് റേസ് മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയില്‍നിന്ന് പുതിയ സന്ദേശങ്ങള്‍ ലഭിച്ചുവെന്ന് ഗോള്‍ഡന്‍ ഗ്ലോബ് റേസ് അധികൃതര്‍. താന്‍ സുരക്ഷിതനാണെന്നും ജി പി എസ് സംവിധാനവും സാറ്റലൈറ്റ് ഫോണും പ്രവര്‍ത്തന ക്ഷമമാണെന്നും അഭിലാഷിൽ നിന്ന് പുതിയ സന്ദേശം ലഭിച്ചതായി അധികൃതർ അറിയിച്ചു.
നേരത്തെ അഭിലാഷ് ടോമി പെര്‍ത്തില്‍ നിന്ന് 3000 കിലോമീറ്റര്‍ പടിഞ്ഞാറായി അപകടത്തില്‍ പെട്ടതായി സന്ദേശം ലഭിക്കുകയായിരുന്നു. പായ് വഞ്ചിയുടെ തൂണ് തകര്‍ന്ന് പരിക്കേറ്റ് കിടക്കുകയാണെന്നും എഴുന്നേല്‍ക്കാന്‍ സാധിക്കുന്നില്ലെന്നുമായിരുന്നു ഇന്നലെ വൈകുന്നേരത്തോടെ അവസാനമായി ലഭിച്ച ടോമിയുടെ സന്ദേശം.
ഓസ്ട്രേലിയന്‍ കാന്‍ബറയില്‍ നിന്നാണ് രക്ഷാ പ്രവര്‍ത്തനം ഇപ്പോള്‍ നടക്കുന്നത് ഫ്രഞ്ച് നാവികസേനയും തെരച്ചില്‍ നടത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അഭിലാഷ് ടോമി സുരക്ഷിതനാണെന്ന സന്ദേശം ലഭിച്ചതായി ഗോള്‍ഗണ്‍ ഗ്ലോബ് അധികൃതര്‍ അറിയിക്കുന്നത്.
യാത്രയിലുടനീളം വളരെ മോശം കാലാവസ്ഥയാണ് നിലനില്‍ക്കുന്നത്. അതുകൊണ്ടു തന്നെ ആകെ 18 വഞ്ചികളില്‍ ഏഴോളം പേര്‍ മത്സരത്തില്‍ നിന്ന് പിന്മാറി. കഴിഞ്ഞ ജൂലൈ ഒന്നാം തീയതി ജുലിയ എന്ന പായ്‍വഞ്ചിയില്‍ ആരംഭിച്ച യാത്ര 311 ദിവസംകൊണ്ട് പ്രയാണം പൂര്‍ത്തിയാക്കാനായിരുന്നു അഭിലാഷിന്‍റെ ലക്ഷ്യം.
മറ്റ് മത്സാര്‍ഥികളേക്കാള്‍ ഏറെ മുന്നിലായിരുന്നു ഇതുവരെ അഭിലാഷ് ടോമി. അതിനിടെയാണ് അപകടമുണ്ടായിരിക്കുന്നത്. 151 ദിവസം കൊണ്ട് പായ്‍വഞ്ചിയില്‍ ലോകം ചുറ്റിവന്ന് അഭിലാഷ് ചരിത്രം സൃഷ്ടിച്ചിരുന്നു. എന്നാല്‍ അന്ന് അത്യാധുനിക സൗകര്യങ്ങളുള്ള വഞ്ചിയായിരുന്നു ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ യാത്ര ചെയ്യുന്ന വഞ്ചി 1950കളില്‍ ഗോള്‍ഡന്‍ ഗ്ലോബ് തുടങ്ങിയതു മുതല്‍ ഉപയോഗിക്കുന്ന മാതൃകയിലുള്ളതാണ്. അതിനാല്‍ വടക്കുനോക്കിയന്ത്രവും മാപ്പും മാത്രമാണ് വഞ്ചിയിലുള്ള സംവിധാനം.