കാമുകിയെ ഭീഷണിപ്പെടുത്തി ഹോസ്റ്റലിലെ സഹപാഠികളുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി; വിദ്യാര്‍ത്ഥി അറസ്റ്റില്‍

single-img
5 September 2018

ഹോസ്റ്റലിലെ സുഹൃത്തുക്കളുടെ നഗ്‌ന ദൃശ്യങ്ങള്‍ ഒളിക്യാമറയിലൂടെ പകര്‍ത്തി ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥി അറസ്റ്റില്‍. ബംഗ്ലൂരു എഞ്ചിനീയറിങ് കോളേജിലെ സിദ്ധാര്‍ത്ഥി(21)നെയാണ് അറസ്റ്റ് ചെയ്തത്. തഞ്ചാവൂര്‍ സ്വദേശിയായ ഇയാളുടെ കാമുകിയെ പോലീസ് ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

പ്രണയത്തിലായിരുന്നപ്പോള്‍ സിദ്ധാര്‍ഥിന്റെ ആവശ്യപ്രകാരം തന്റെ നഗ്‌നദൃശ്യങ്ങള്‍ സിദ്ധാര്‍ത്ഥിന് അയച്ച് കൊടുത്തിരുന്നതായി യുവതി പറഞ്ഞു. എന്നാല്‍ ഇതേ ദൃശ്യങ്ങള്‍ കാട്ടി നിരന്തരം യുവതിയെ സിദ്ധാര്‍ത്ഥ് ഭീഷണിപ്പെടുത്തുകയും സംഭവം പുറത്ത് പറയാതിരിക്കണമെങ്കില്‍ സഹപാഠികളുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കണമെന്ന് ഇയാള്‍ ആവശ്യപ്പെടുകയുമായിരുന്നു.

ഇതോടെയാണ് രഹസ്യ ക്യാമറ ഉപയോഗിച്ച് കാമുകി മറ്റ് സഹപാഠികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. നാല് സഹപാഠികളുടെയും മകളെ കാണാനായി ഹോസ്റ്റലില്‍ എത്തിയ ഒരു അമ്മയുടെയും കുളിമുറി ദൃശ്യങ്ങളാണ് സിദ്ധാര്‍ത്ഥ് പ്രചരിപ്പിച്ചത്.

ഒരു വിദ്യാര്‍ത്ഥിനി തന്റെ നഗ്‌ന ഫോട്ടോകളും വീഡിയോകളും ഫേസ്ബുക്കില്‍ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. വിദ്യാര്‍ത്ഥിനി വീട്ടുകാരോട് വിവരം പറഞ്ഞെങ്കിലും മാനഹാനി ഭയന്ന് പൊലീസില്‍ അറിയിക്കേണ്ട എന്ന് മാതാപിതാക്കള്‍ പറയുകയായിരുന്നു.

എന്നാല്‍ ജൂലൈ 28ന് വിദ്യാര്‍ത്ഥിനി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സിദ്ധാര്‍ത്ഥ് അറസ്റ്റിലാകുന്നത്. നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്താനായി സിദ്ധാര്‍ത്ഥ് നല്‍കിയ ഒളിക്യാമറ കാമുകിയുടെ പക്കല്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

തഞ്ചാവൂരില്‍ നിന്നാണ് വീഡിയോകള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. അതേസമയം, യുവതിയെ ഭീഷണിപ്പെടുത്തിയാണോ അല്ലാതെയാണോ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് അന്വേഷിച്ച് വരികയാണെന്നും ഇതിന് ശേഷമായിരിക്കും യുവതിയെ അറസ്റ്റ് ചെയ്യുന്ന കാര്യം തീരുമാനിക്കുകയെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി.