ആറ് വര്‍ഷം ഭരണത്തിലുണ്ടായിരുന്ന വാജ്‌പേയി പോലും ഇങ്ങനൊരു തീരുമാനം എടുത്തിട്ടില്ല; ഓര്‍മപ്പെടുത്തലുമായി മോദിയ്ക്ക് മന്‍മോഹന്‍ സിങ്ങിന്റെ കത്ത്

single-img
27 August 2018

നെഹ്‌റു സ്മാരക മ്യൂസിയത്തിന്റെയും തീന്‍മൂര്‍ത്തി ഭവന്റെയും മുഖംമാറ്റാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കത്തയച്ചു. സ്ഥാപനത്തിന്റെ സ്വഭാവവും രീതിയും മാറ്റാനുള്ള അജണ്ട എന്ന ശക്തമായ വിമര്‍ശനമാണ് കത്തില്‍ മന്‍മോഹന്‍സിങ് ഉന്നയിച്ചിരിക്കുന്നത്.

ജവഹര്‍ലാല്‍ നെഹ്‌റു കോണ്‍ഗ്രസിന്റേത് മാത്രമല്ല രാജ്യത്തിന്റെയാകെ സ്വന്തമാണ് എന്ന ഓര്‍മ്മപ്പെടുത്തലോടെ ഉള്ള കത്ത് കഴിഞ്ഞയാഴ്ച്ചയാണ് മന്‍മോഹന്‍സിങ് പ്രധാനമന്ത്രിക്ക് അയച്ചത്. തീന്‍മൂര്‍ത്തി ഭവനിലെ നെഹ്‌റു മ്യൂസിയത്തെ എല്ലാ പ്രധാനമന്ത്രിമാരുടെയും സ്മാരകമായി മാറ്റുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദമായ പശ്ചാത്തലത്തിലാണ് കത്ത്.

മാറ്റങ്ങള്‍ വരുത്താനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ആറ് വര്‍ഷം ഭരണത്തിലുണ്ടായിരുന്ന അടല്‍ ബിഹാരി വാജ്‌പേയി ഒരിക്കല്‍ പോലും നെഹ്‌റു മ്യൂസിയത്തെയും തീന്‍മൂര്‍ത്തി ഭവനെയും ബാധിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആലോചിച്ചിട്ടേ ഇല്ലെന്നതും മന്‍മോഹന്‍സിങ് കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

നെഹ്‌റു മരിച്ചപ്പോള്‍ വാജ്‌പേയി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹത്തെ പ്രശംസിച്ച് സംസാരിച്ചതും കത്തില്‍ ഉദ്ധരണിയായി ചേര്‍ത്തിട്ടുണ്ട്. വികാരങ്ങളെ മാനിക്കണമെന്നും തീന്‍മൂര്‍ത്തിയെ വെഹ്‌റുവിന്റെ മാത്രം സ്മാരകമായി നിലനിര്‍ത്തണമെന്നും മന്‍മോഹന്‍സിങ് ആവശ്യപ്പെട്ടു.

നെഹ്രു മ്യൂസിയത്തെയും തീന്‍മൂര്‍ത്തി ഭവനെയും മാറ്റുന്നതിനുള്ള നീക്കങ്ങളെപ്പറ്റി കഴിഞ്ഞ വര്‍ഷം മുതല്‍ അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് പങ്കെടുത്ത നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്റ് ലൈബ്രറിയുടെ നാല്‍പത്തിമൂന്നാമത് വാര്‍ഷികയോഗത്തിലാണ് ഇത് സംബന്ധിച്ച് അന്തിമതീരുമാനമായത്. 25 ഏക്കര്‍ വിസ്തൃതിയാണ് തീന്‍മൂര്‍ത്തി ഭവനുള്ളത്. ഇവിടെയാണ് നെഹ്‌റു സ്മാരക മ്യൂസിയവും ലൈബ്രറിയും സ്ഥിതി ചെയ്യുന്നത്.