നിലപാട് തിരുത്തി കേന്ദ്ര ഭക്ഷ്യ മന്ത്രാലയം; കേരളത്തിന് അനുവദിച്ച അരിയുടെ വില ഈടാക്കില്ല
ന്യൂഡൽഹി: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിനു സൗജന്യ അരി നല്‍കാനാവില്ലെന്ന നിലപാട് കേന്ദ്ര ഭക്ഷ്യമന്ത്രാലയം തിരുത്തി. അനുവദിച്ച അരിയുടെ വില ഈടാക്കില്ലെന്ന് കേന്ദ്രഭക്ഷ്യമന്ത്രി രാംവിലാസ് പസ്വാന് അറിയിച്ചു. 1,80,000 മെട്രിക്ക് ടണ്‍ അരി സൗജന്യമായി നല്‍കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. എന്നാൽ അതു നല്‍കാനാവില്ലെന്നും 89,000 മെട്രിക്ക് ടണ്‍ അരി നല്‍കാമെന്നും കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചു. പക്ഷെ ഇതിനായി ഒരു കിലോയ്ക്ക് 25 രൂപ നിരക്കില്‍ കേരളം 228 കോടി രൂപ നല്‍കണമെന്നായിരുന്നു നിർദേശം. എന്നാൽ സംഭവം വിവാദമായതോടെ പണം വേണ്ടെന്ന് പസ്വാൻ അറിയിക്കുകയായിരുന്നു.
സംസ്ഥാനം പണം നല്‍കിയില്ലെങ്കില്‍ ദുരന്തനിവാരണ ഫണ്ടില്‍നിന്ന് ഈ തുക കുറച്ചശേഷമെ നല്‍കൂ എന്നും കേന്ദ്ര ഉത്തരവില്‍ പറഞ്ഞിരുന്നു.പണം ഉടന്‍ നല്‍കേണ്ടെന്നൊരു ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും നിശ്ചിത സമയ പരിധിക്കുള്ളില്‍ നല്‍കണം.
അതിനിടെ, കേരളത്തിന് കേന്ദ്രസര്‍ക്കാരിന്റെ കൂടുതല്‍ സഹായമുണ്ടാകുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം അറിയിച്ചു. കേരളം നല്കുന്ന നിവേദനം അനുസരിച്ച് സാമ്പത്തിക സഹായങ്ങള്‍ ഉണ്ടാകും. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉള്‍പ്പെടെ കേരളത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയതാണ്. കേരളത്തിന് ആവശ്യമായ മരുന്നുകള്‍ കേന്ദ്രത്തില്‍നിന്ന് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.