കേരള ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി; യുവാവ് കത്തിവീശി

single-img
4 August 2018

മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിക്കുന്ന ഡല്‍ഹി കേരള ഹൗസില്‍ കത്തിയുമായെത്തിയ മലയാളി യുവാവ് പിടിയില്‍. ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശി വിമല്‍രാജാണ് അറസ്റ്റിലായത്. മുഖ്യമന്ത്രി താമസിക്കുന്ന മുറിക്കു മുന്നിലാണ് യുവാവ് ആയുധവുമായി എത്തിയത്.

കത്തി വീശിയ ഇയാളെ സുരക്ഷാ ജീവനക്കാര്‍ കീഴ്‌പ്പെടുത്തി ഡല്‍ഹി പോലീസിനു കൈമാറി. രാവിലെ 9.25ഓടുകൂടിയാണ് ഇയാള്‍ എത്തിയത്. ഇയാളുടെ കയ്യില്‍ ഒരു ബാഗും പോക്കറ്റില്‍ ദേശീയപതാകയും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയെ കാണണമെന്നു പറഞ്ഞാണ് ഇയാള്‍ എത്തിയത്.

ഇതിനിടയിലാണ് ബാഗ് തുറന്ന് കത്തി പുറത്തെടുക്കുകയും മുഖ്യമന്ത്രി തന്നെ ചതിച്ചെന്ന് ആരോപിച്ച് ബഹളം വെക്കുകയും ചെയ്തു. ജോലി ചെയ്ത് ജീവിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം. മുഖ്യമന്ത്രിയെ തിരുവനന്തപുരത്തുവെച്ച് കണ്ടിരുന്നതായും തനിക്ക് ജീവിക്കാന്‍ കഴിയുന്നില്ലെന്നും സഹായം ചെയ്യണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നെന്ന് ഇയാള്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാര്‍ ഇയാളെ കീഴ്‌പെടുത്തുകയും ഡല്‍ഹി പോലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളില്‍ നടക്കുന്ന പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഡല്‍ഹിയില്‍ കേരള ഹൗസില്‍ താമസിക്കുന്നത്.