മൊബൈല്‍ ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റില്‍ ആധാര്‍ ഹെല്‍പ്‌ലൈന്‍ നമ്പര്‍ കടന്നുകൂടിയ സംഭവം; മാപ്പ് പറഞ്ഞ് ഗൂഗിള്‍

single-img
4 August 2018

മൊബൈല്‍ ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റില്‍ ആധാര്‍ ഹെല്‍പ്‌ലൈന്‍ നമ്പര്‍ കടന്നുകൂടിയതില്‍ ക്ഷമചോദിച്ച് ഗൂഗിള്‍. ഇത് ആധാര്‍ അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരം നല്‍കിയതല്ലെന്നും ഫോണുകളിലെ ആന്‍ഡ്രോയിഡ് സോഫ്റ്റ്‌വെയറിലെ ഒരു പ്രശ്‌നം കാരണമാണെന്നും ഗൂഗിള്‍ അറിയിച്ചു.

2014 മുതലാണ് രാജ്യത്തെ വിവിധ മൊബൈല്‍ ഫോണുകളില്‍ 1800–300–1947 എന്ന ടോള്‍ഫ്രീ നമ്പര്‍ പ്രത്യക്ഷപ്പെട്ടത്. അടിയന്തര ഹെല്‍പ്‌ലൈന്‍ നമ്പറായ 112 എന്ന നമ്പറിന് പകരം അബദ്ധത്തില്‍ ഈ നമ്പര്‍ വന്നതാണെന്നായിരുന്നു ഗൂഗിളിന്റെ വിശദീകരണം.

അശ്രദ്ധമൂലമുണ്ടായ ഈ സംഭവത്തില്‍ ക്ഷമ ചോദിക്കുന്നതായും ഭാവിയില്‍ ഇത്തരം തെറ്റുകള്‍ സംഭവിക്കില്ലെന്നും ഗൂഗിള്‍ പ്രസ്താവനയില്‍ അറിയിച്ചു. ഫോണുകളില്‍ നിന്ന് ഈ നമ്പര്‍ മാനുവലായി നീക്കം ചെയ്യാന്‍ സാധിക്കുമെന്നും ഗൂഗിള്‍ അറിയിച്ചു.

വെള്ളിയാഴ്ചയാണ് രാജ്യത്തുടനീളമുള്ള പതിനായിരക്കണക്കിന് ആളുകളുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ടോള്‍ഫ്രീ ഹൈല്‍പ്‌ലൈന്‍ നമ്പര്‍ പ്രത്യക്ഷപ്പെട്ടത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെതോടെ ഒട്ടേറെയാളുകള്‍ ട്വിറ്ററിലൂടെ ആശങ്ക പങ്കുെവച്ചു. കോണ്‍ടാക്ട് ലിസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടുകളടക്കം ഇവര്‍ ട്വീറ്റ്‌ചെയ്തു.

നേരത്തേ ആധാറിന്റെ പോരായ്മകള്‍ പുറത്തുകൊണ്ടുവന്ന ഫ്രഞ്ച് ഹാക്കര്‍ എലിയറ്റ് ആല്‍ഡേഴ്‌സണാണ് ട്വിറ്ററിലൂടെ വിഷയം ആദ്യം ശ്രദ്ധയില്‍പ്പെടുത്തിയത്. ആധാര്‍ ഉള്ളവരും ഇല്ലാത്തവരും ആധാര്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തവരും ചെയ്യാത്തവരുമായ ഒട്ടേറെയാളുടെ ഫോണുകളില്‍ ആധാര്‍ ഹെല്‍പ്‌ലൈന്‍ നമ്പര്‍ സേവ് ചെയ്യപ്പെട്ടതായി അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

എന്നാല്‍, മൊബൈലുകളില്‍ ആധാര്‍ ഹെല്‍പ്ലൈന്‍ നമ്പര്‍ ഉള്‍പ്പെടുത്താന്‍ ടെലികോം സേവനദാതാക്കളോടോ ഫോണ്‍ നിര്‍മാതാക്കളോടോ ഗൂഗിളിനോടോ ആവശ്യപ്പെട്ടിട്ടില്ലെന്ന് ആധാര്‍സമിതി വ്യക്തമാക്കി. അനാവശ്യ ആശയക്കുഴപ്പങ്ങളുണ്ടാക്കാനുള്ള ചിലരുടെ ശ്രമത്തിന്റെ ഭാഗമാണിതെന്നും നമ്പറുകള്‍ ഫോണുകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും സമിതി അറിയിച്ചു.