കോഴിക്കോട് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു

single-img
3 August 2018

കോഴിക്കോട്: കോഴിക്കോട്ട് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശിനിക്കാണ് പനി സ്ഥിരീകരിച്ചത്. പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവര്‍ ചികിത്സയിലാണ്. സമാന രോഗലക്ഷണവുമായി മറ്റൊരാളും നിരീക്ഷണത്തിലാണ്.

എന്താണ് വെസ്റ്റ് നൈല്‍ പനി

വൈറസ് രോഗമാണ് വെസ്റ്റ് നൈല്‍ പനി. കൊതുകുകളാണ് രോഗം പരത്തുന്നത്. രോഗാണു വാഹകരായ പക്ഷികളെ കടിച്ച കൊതുകുകള്‍ വഴിയാണ് മനുഷ്യരിലേക്ക് രോഗം പകരുന്നത്. രക്ത അവയവ ദാനത്തിലൂടെയും അമ്മയില്‍ നിന്ന് മുലപ്പാലിലൂടെ കുഞ്ഞിനും ഗര്‍ഭിണിയില്‍ നിന്ന് ഗര്‍ഭസ്ഥ ശിശുവിനും അപൂര്‍വമായി രോഗം ബാധിക്കാം. എന്നാല്‍ നേരിട്ട് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ല.

രോഗം ബാധിച്ച 75 ശതമാനം പേര്‍ക്കും ലക്ഷണങ്ങളൊന്നും പ്രകടമാകാറില്ല. 20 ശതമാനം പേര്‍ക്ക് ചെറിയ പനി, തലവേദന, ഛര്‍ദി, തടിപ്പ് എന്നിവ അനുഭവപ്പെടും. ഒരു ശതമാനത്തില്‍ കുറവ് പേര്‍ക്ക് മസ്തിഷ്‌ക ജ്വരത്തിനോ, മെനിന്‍ജൈറ്റിസിനോ സാധ്യതയുണ്ട്.

രക്ത പരിശോധനയിലൂടെ രോഗം തിരിച്ചറിയാം. അസുഖം ഭേദമാകാന്‍ ആഴ്ചകളോ ചിലപ്പോള്‍ മാസങ്ങളോ എടുക്കും. രോഗം നാഡീകളെ ബാധിച്ചാല്‍ 10 ശതമാനം വരെ മരണ സാധ്യതയുമുണ്ട്. ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലാണ് രോഗം കൂടുതലായി കാണുന്നത്. 1937 ല്‍ ഉഗാണ്ടയിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്. 1999ല്‍ വടക്കേ അമേരിക്കയിലാണ് രോഗം തിരിച്ചറിഞ്ഞത്.