എട്ട് മാസം ഗര്‍ഭിണിയായ ഇരുപതുകാരി കൂട്ടബലാത്സംഗത്തിനിരയായി

single-img
3 August 2018

ഗര്‍ഭിണിയായ യുവതിയെ എട്ട് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. മഹാരാഷ്ട്രയിലെ സംഗ്‌ലിയിലാണ് എട്ട് മാസം ഗര്‍ഭിണിയായ 20കാരി പീഡനത്തിന് ഇരയായത്. ഹോട്ടല്‍ ബിസിനസ് നടത്തുന്ന ഭര്‍ത്താവിനൊപ്പം ടാസ്ഗണിലെ തുരച്ചി ഫാട്ടയിലെത്തിയപ്പോഴാണ് യുവതി പീഡനത്തിന് ഇരയായത്.

ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഹോട്ടല്‍ ജോലിക്കാര്‍ക്കായുള്ള അന്വേഷണത്തിലായിരുന്ന ഇവരെ ജോലിക്കാരെ പരിചയമുണ്ടെന്ന് കാട്ടി പ്രതികളില്‍ ഒരാളായ മുകുന്ദ് മാനേ വിളിച്ച് വരുത്തുകയായിരുന്നു. മുകുന്ദ് പറഞ്ഞതനുസരിച്ച് സ്ഥലത്തെത്തിയ ഇരുവരേയും എട്ടുപേരും ചേര്‍ന്ന് ആക്രമിക്കുകയും പണവും സ്വര്‍ണാഭരണങ്ങളും കവരുകയും ചെയ്തു.

പിന്നീട് ഭര്‍ത്താവിനെ കാറിനുള്ളില്‍ കെട്ടിയിട്ട ശേഷം യുവതിയെ കൂട്ടബലാല്‍ത്സംഗം ചെയ്തു. യുവതിയും ഭര്‍ത്താവും പിന്നീട് ടസ്ഗാവ് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. മൂന്നു പ്രതികളെ അറസ്റ്റു ചെയ്തതായാണ് വിവരം. മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷന്‍ പോലീസിനോട് കേസില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.