‘മീശ’യിലേത് രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള ഭാവനാപരമായ സംഭാഷണങ്ങളെന്ന് സുപ്രീം കോടതി; പുസ്തക നിരോധനത്തോട് യോജിക്കാന്‍ ആകില്ല; മൂന്ന് അധ്യായങ്ങളുടെ പരിഭാഷ സമര്‍പ്പിക്കാന്‍ നിര്‍ദേശം
ന്യൂഡല്‍ഹി: എസ്. ഹരീഷിന്റെ ‘മീശ’ എന്ന നോവലിലെ വിവാദമായ ചില ഭാഗങ്ങള്‍ കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണം മാത്രമല്ലേയെന്ന് സുപ്രീംകോടതി. വിവാദങ്ങളുടെ പേരില്‍ പുസ്തകം നിരോധിക്കുന്ന സംസ്‌കാരത്തോട് യോജിക്കാന്‍ ആകില്ല. ടീനേജ് കഥാപാത്രങ്ങള്‍ ഇത്തരത്തില്‍ സംസാരിക്കുന്നത് സാധ്യമല്ലേയെന്നും കോടതി ചോദിച്ചു.
നോവല്‍ പ്രസിദ്ധീകരിക്കുന്നതു തടയണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് ഈ പരാമര്‍ശം നടത്തിയത്. നോവലിന്റെ വിവാദഭാഗം അഞ്ച് ദിവസത്തിനകം ഹാജരാക്കാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗബെഞ്ച് ഉത്തരവിട്ടു.
നോവലിലെ പരാമര്‍ശങ്ങള്‍ സ്ത്രീകളെയും ഒരു മതസമുദായത്തെയും ആക്ഷേപിക്കുന്നു എന്നാരോപിച്ചാണു ഡല്‍ഹി മലയാളി എന്‍.രാധാകൃഷ്ണന്‍ ഹര്‍ജി നല്‍കിയത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വിഷയമാണിതെന്നും എസ്.ഹരീഷിന്റെ ‘മീശ’ നോവല്‍ നിരോധിക്കരുതെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
പുസ്തകം നിരോധിക്കണമെന്ന ആവശ്യം ഭരണഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്രത്തിന്റെ ലംഘനമാണെന്ന് കേന്ദ്രത്തിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് അറിയിച്ചു. മൂന്ന് പാരഗ്രാഫുകള്‍ ഉയര്‍ത്തിക്കാട്ടി രാഷ്ട്രീയം കുത്തിനിറച്ചാണ് ഹര്‍ജിയെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വാദം.
നോവലിലേത് രണ്ടു കഥാപാത്രങ്ങള്‍ തമ്മിലുള്ള ഭാവനാപരമായ സംഭാഷണമാണെന്ന് ചീഫ് ജസ്റ്റിസും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും നിരീക്ഷിച്ചു. വിവാദങ്ങളുടെ പേരില്‍ പുസ്തകം നിരോധിക്കുന്ന സംസ്‌കാരത്തോട് യോജിക്കാനാകില്ല. ഐപിസി 221 പ്രകാരം അശ്ലീലം ഉണ്ടെങ്കിലേ പുസ്തകം നിരോധിക്കുന്ന കാര്യം പരിഗണിക്കാന്‍ ആകൂ.
എന്നാല്‍ ഭാവനാപരമായ സംഭാഷണത്തില്‍ അശ്ലീലവും ബാധകമല്ല. അങ്ങനെ പുസ്തകങ്ങള്‍ നിരോധിച്ചാല്‍ സ്വതന്ത്രമായ ആശയങ്ങളുടെ ഒഴുക്കിനെ അത് ബാധിക്കും. രണ്ടു പാരഗ്രാഫുകള്‍ ഉയര്‍ത്തിക്കാട്ടി പുസ്തകം തന്നെ ചവട്ടുകൊട്ടയിലേക്ക് എറിയാനാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നതെന്നും കോടതി നിരീക്ഷിച്ചു.
തുടര്‍ന്നാണ് വിവാദമായ മൂന്ന് അധ്യായങ്ങളുടെ ഇംഗ്ലീഷ് പരിഭാഷ അഞ്ചു ദിവസത്തിനകം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. അതിന് ശേഷം ഹര്‍ജിയില്‍ അന്തിമ തീരുമാനം എടുക്കും.