കാബൂളില്‍ ഇന്ത്യക്കാരനുള്‍പ്പെടെ മൂന്നു പേരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

single-img
2 August 2018

കാബൂള്‍: അഫ്ഗാനിസ്താനില്‍ ഇന്ത്യക്കാരനുള്‍പ്പെടെ മൂന്നുപേരെ തീവ്രവാദികള്‍ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി. ഭക്ഷ്യോല്‍പന്ന നിര്‍മാണവിതരണ കമ്പനിയായ സോഡെസോയിലെ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഇന്ത്യക്കാരനും മറ്റുള്ളവര്‍ മലേഷ്യന്‍, മാസിഡോണിയന്‍ പൗരന്‍മാരുമാണ്.

വ്യാഴാഴ്ച രാവിലെ ഭീകരര്‍ തട്ടിക്കൊണ്ടുപോയ മൂന്നുപേരുടെയും മൃതദേഹം ഉച്ചതിരിഞ്ഞാണ് നഗരത്തിന്റെ പ്രാന്തപ്രദേശത്തുനിന്ന് കണ്ടെടുത്തത്. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കാബൂളില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് കുപ്രസിദ്ധമായ മുസ്സാഹിയില്‍നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചതെന്നു പൊലീസ് വക്താവ് ഹഷ്മത്ത് സ്റ്റാനെക്‌സിയ വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചതായും സ്റ്റാനെക്‌സിയ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ വ്യക്തിവിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ഇവര്‍ ജോലി ചെയ്ത കമ്പനിയുമായി ബന്ധപ്പെടുമെന്നും മുതിര്‍ന്ന സുരക്ഷാ ജീവനക്കാരന്‍ അറിയിച്ചു.