ഇമ്രാന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ വിദേശ നേതാക്കളില്ല; ക്ഷണം ഉറ്റ സുഹൃത്തുക്കള്‍ക്ക്

single-img
2 August 2018

ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് വിദേശ നേതാക്കളെ ക്ഷണിക്കില്ല. ഓഗസ്റ്റ് 11ന് നടക്കുന്ന ചടങ്ങില്‍ വിദേശ നേതാക്കളെ ക്ഷണിക്കുന്നില്ലെന്നും എന്നാല്‍ ഇമ്രാന്‍ ഖാന്റെ അടുത്ത സുഹൃത്തുക്കളെ ക്ഷണിക്കുമെന്നും പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് (പിടിഐ) വക്താവ് ഫവാദ് ചൗധരി വ്യക്തമാക്കി.

സത്യപ്രതിജ്ഞ ലളിതമായ ചടങ്ങായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിദേശ നേതാക്കളെ ചടങ്ങിലേക്കു ക്ഷണിക്കുന്നതു സംബന്ധിച്ചു വിദേശകാര്യ മന്ത്രാലയത്തിന്റെ അഭിപ്രായം പിടിഐ ആരാഞ്ഞിരുന്നു. ഇന്ത്യയില്‍ നിന്ന് നടന്‍ ആമിര്‍ ഖാന്‍, ക്രിക്കറ്റ് താരങ്ങളായ സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ്, നവ്‌ജ്യോത് സിങ് സിദ്ദു എന്നിവര്‍ക്കാണു ക്ഷണമുള്ളത്.

സത്യപ്രതിജ്ഞാ ചടങ്ങിന് എല്ലാ സാര്‍ക് നേതാക്കളെയും ക്ഷണിക്കുന്ന കാര്യം ഉടന്‍ തീരുമാനിക്കുമെന്നും പിടിഐ വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നേരത്തെ നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള സാര്‍ക്ക് നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ചടങ്ങിലേയ്ക്ക് വിദേശ നേതാക്കളെ ക്ഷണിക്കുന്നത് സംബന്ധിച്ചുള്ള മാധ്യമവാര്‍ത്തകള്‍ ശരിയല്ലെന്ന് ഫവാദ് ചൗധരി പറഞ്ഞു

മോദി കഴിഞ്ഞ ദിവസം ഇമ്രാന്‍ഖാനെ ഫോണില്‍വിളിച്ച് അഭിനന്ദനം അറിയിച്ചു. അതേസമയം, 116 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ഭരിക്കാന്‍ പിടിഐയ്ക്ക് 22 പേരുടെ പിന്തുണ കൂടി വേണം. കേവലഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ പാര്‍ട്ടി നേതൃത്വം ചെറുകക്ഷികളുമായും സ്വതന്ത്രരുമായും ചര്‍ച്ച നടത്തുകയാണ്.