കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിങിനിടെ നിവിന്‍ പോളി മുതലകളില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

single-img
26 July 2018

സിനിമയെ വെല്ലുന്ന സാഹസിക രംഗങ്ങളിലൂടെയാണ് കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് കടന്നുപോയതെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. നായകനായ നിവിന്‍ പോളി തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്നും അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ശ്രീലങ്കയിലെ ഒരു തടാകമാണ് ഷൂട്ടിങിനായി തിരഞ്ഞെടുത്തത്. ക്രൂവും അഭിനേതാക്കളുമായി അവിടെ എത്തി. അപ്പോഴാണ് ഒരാള്‍ അവിടെ 300 ല്‍ അധികം മുതലകള്‍ ഉണ്ടെന്ന് പറയുന്നത്. അവിടെ തന്നെ ഷൂട്ട് ചെയ്യുക എന്നല്ലാതെ മറ്റ് ഓപ്ഷന്‍ ഇല്ലായിരുന്നു. അതുകൊണ്ട് ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചു.

ക്രൂവിലുണ്ടായിരുന്ന ചിലരെ തടാകത്തില്‍ ഇറക്കി മുതലകളെ ശബ്ദമുണ്ടാക്കി പേടിപ്പിച്ച് ഓടിച്ചു. അതിന് ശേഷമാണ് നിവിനെ തടാകത്തില്‍ ഇറക്കിയത്. ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ അഞ്ചോ ആറോ മുതലകള്‍ വെള്ളത്തിന് മുകളിലുണ്ടായിരുന്നു. ഭാഗ്യത്തിനാണ് അപകടമൊന്നും ഉണ്ടാകാതിരുന്നത്’ – റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

മംഗളൂരുവിലെ കടപ്പ വനത്തില്‍ ഷൂട്ട് ചെയ്യുമ്പോള്‍ ക്രൂവില്‍ ഒരാളെ പാമ്പ് കടിച്ചു. വിഷ പാമ്പുകള്‍ കൊണ്ട് നിറഞ്ഞ ഒരു സ്ഥലമാണിത്. ക്രൂവില്‍ വൈദ്യസഹായം നല്‍കാന്‍ ഡോക്ടര്‍ ഉണ്ടായിരുന്നത് കൊണ്ടാണ് പാമ്പു കടിയേറ്റ ആള്‍ക്ക് അപായം സംഭവിക്കാതിരുന്നതെന്നും റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു. ഷൂട്ടിങിനിടെ നിവിന്റെ കൈയൊടിഞ്ഞു. പിന്നീട് നിവിന്റെ ദേഹത്ത് കാളവണ്ടി മറിഞ്ഞ് വീണു. തലനാരിഴയ്ക്കാണ് നിവിന്‍ രക്ഷപ്പെട്ടതെന്നും റോഷന്‍ പറഞ്ഞു.