കേസില്‍നിന്ന് പിന്മാറാന്‍ ബിഷപ്പ് അഞ്ച് കോടി രൂപയും ഉന്നതസ്ഥാനവും വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി കന്യാസ്ത്രീയുടെ സഹോദരന്‍

single-img
26 July 2018

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ കേസില്‍നിന്ന് പിന്മാറാന്‍ ബിഷപ്പ് അഞ്ച് കോടി രൂപ ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ നല്‍കിയെന്ന് സഹോദരന്റെ മൊഴി. ബുധനാഴ്ച ഉച്ചയോടെയാണ് വൈക്കം ഡിവൈ.എസ്.പി. ഓഫീസില്‍ സഹോദരന്‍ ഈ മൊഴി നല്‍കിയത്.

രണ്ടാഴ്ച മുന്‍പ് കാലടി സ്വദേശിയായ സുഹൃത്ത് മുഖേനയാണ് ജലന്തര്‍ ബിഷപ്പ് അനുനയ നീക്കം നടത്തിയതെന്നാണു കന്യാസ്ത്രീയുടെ സഹോദരന്റെ മൊഴി. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ പുറത്തുവിടരുതെന്നും നിശബ്ദത പാലിക്കണമെന്നുമായിരുന്നു ആവശ്യം.

അഞ്ചു കോടി രൂപയും കന്യാസ്തീക്കു സഭയില്‍ ചോദിക്കുന്ന സ്ഥാനവുമായിരുന്നു വാഗ്ദാനം. പണവും സ്ഥാനവും നിരസിച്ച സഹോദരന്‍ കേസുമായി മുന്നോട്ടുപോകുമെന്നു വ്യക്തമാക്കിയതോടെ ഇടനിലക്കാരന്‍ പിന്‍വാങ്ങി. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും പരാതിക്കാരിയായ കന്യാസ്ത്രീയും തമ്മിലുള്ള ഫോണ്‍സംഭാഷണം പുറത്തുവന്നതിനു പിന്നാലെയാണ് ബിഷപ്പ് അനുനയ നീക്കം സജീവമാക്കിയത്.

കര്‍ദിനാളും കന്യാസ്ത്രീയും തമ്മിലുള്ള ഫോണ്‍ സംഭാഷണം മാധ്യമങ്ങള്‍ക്കു കൈമാറിയതു താനാണെന്നു സഹോദരന്‍ സമ്മതിച്ചു. ബിഷപ്പ് പീഡിപ്പിച്ച വിവരം കന്യാസ്ത്രീ പറഞ്ഞിട്ടില്ലെന്നു കര്‍ദിനാള്‍ ആവര്‍ത്തിച്ചതോടെയാണ് തെളിവ് പുറത്തുവിടാന്‍ നിര്‍ബന്ധിതരായതെന്നാണു മൊഴി.

മതിയായ തെളിവുകളുണ്ടായിട്ടും ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നത് ചൂണ്ടികാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കാനാണ് സഹോദരന്റെ തീരുമാനം. അതേസമയം, കന്യാസ്ത്രീക്കെതിരെ പരാതി നല്‍കിയ ബന്ധുവിനോട് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.