രാഹുലിനെ പ്രധാനമന്ത്രിയാക്കണമെന്ന് നിര്‍ബന്ധമില്ല; വേണ്ടത് ബിജെപിയുടെ പരാജയം: കൂടുതല്‍ വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങി കോണ്‍ഗ്രസ്

single-img
25 July 2018

ന്യൂഡല്‍ഹി: 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങി കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാക്കളില്‍ ആരേയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പിന്തുണയ്ക്കും. കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന സ്ഥാനാര്‍ഥിക്ക് പിന്തുണ ലഭിക്കാതെ വരികയാണെങ്കില്‍ പാര്‍ട്ടിക്കു പുറത്തുനിന്നുള്ള നേതാക്കളെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകും.

സംഘപരിവാര്‍ വിരുദ്ധ നേതാക്കളെന്ന നിലയില്‍ മമതാ ബാനര്‍ജി, മായാവതി എന്നിവര്‍ പ്രധാനമന്ത്രി ആകുന്നതില്‍ രാഹുല്‍ ഗാന്ധിക്ക് വിയോജിപ്പില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. ബിജെപിയെയും ആര്‍എസ്എസിനെയും പരാജയപ്പെടുത്തുന്ന ആരെയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് രാഹുല്‍ ഗാന്ധിയും വ്യക്തമാക്കി.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയെയോ ബിഎസ്പി നേതാവ് മായാവതിയെയോ പിന്തുണയ്ക്കുമോ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഉത്തര്‍ പ്രദേശിലും ബിഹാറിലും വിജയം നേടുന്നതിലൂടെ ലോക്‌സഭയിലെ 22 ശതമാനം സീറ്റുകളും കരസ്ഥമാക്കുകയാണ് 2019 തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രധാന അജണ്ടകളിലൊന്നെന്നും രാഹുല്‍ പറഞ്ഞു. ഇതിനായി ഉത്തര്‍ പ്രദേശിലും ബിഹാറിലും സഖ്യം രൂപവത്കരിക്കാന്‍ പാര്‍ട്ടി തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2019ല്‍ മോദിയും ആര്‍എസ്എസും അധികാരത്തില്‍ തിരിച്ചുവരാതിരിക്കാനായി എന്തു വിട്ടുവീഴ്ചയ്ക്കും തയാറാണെന്നാണ് രാഹുലിനോട് അടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.